2023 മേയ് 17, ബുധനാഴ്‌ച

എന്റെ തലഭാഗത്ത് ഖുർആൻ'അറബീല് ഓദ്യാമതി


കാദർക്കാക്ക് ഒരു ആവശ്യമേ ഉണ്ടായിരുന്നുള്ളൂ എങ്ങനെയെങ്കിലും മഹല്ലിൽ ദർസ് തുടങ്ങണം.....

കാദർക്കാന്റെ സ്വപ്നമാണ്മഹല്ല് പള്ളിയിലെ ദർസ്.

ദർസ് ഉണ്ടെങ്കിലെ മഹല്ലിന് ഒരു ഐശ്വര്യവും അന്തസ്സുള്ളു എന്നാണ് മൂപ്പരുടെ അഭിപ്രായം.

 മഹല്ലിൽ ആരെങ്കിലും മരിച്ചാൽ ഇപ്പോൾ പുറത്തെ മഹല്ലിൽ നിന്നാണ് ദർസ്കുട്ടികൾ ഖുർആൻ ഓതാൻ വരുന്നത്.

 പള്ളിയിലെ മുത്തഅല്ലിമീങ്ങളുടെ (പഠിക്കുന്നവരുടെ)ഒച്ചയും ബഹളവും മൂപ്പർക്കത് ഇഷ്ടമാണ്; ഇഷ്ടമില്ലാത്തവർ നിരവധിഉണ്ടെങ്കിലും.

  പള്ളിയിൽ അങ്ങനെ ഒച്ചയും ആളനക്കവും വേണം എന്ന് പറഞ്ഞാണ്  മഹല്ല് ജനറൽബോഡിയിൽ അദ്ദേഹം ദർസ് വരുന്നത് എതിർത്തവർക്കെതിരിൽ ശക്തിയുക്തം വാദിച്ചത്.

 പ്രസിഡണ്ടിനോട് കാദർക്ക പറഞ്ഞു.

" അനക്ക് നിശ്ചണ്ടോ...?  ഈ ദർസും മുതഅല്ലിമുകളും ഇല്ലാത്ത മഹല്ല് വിളക്കില്ലാത്ത വീടാണ്. ഇജ്‌ അന്റവീട്ടിൽ ഇരുട്ടാണെങ്കിൽ എന്തെയ്യാ ...?"

പ്രസിഡന്റ് അതിന്റെ ബുദ്ധിമുട്ടുകളൊക്കെ  പറഞ്ഞതൊന്നും കാദർക്കാക്ക് ബോധിച്ചില്ല. അതിന്റെ ചിലവിലേക്ക് കാദർക്ക നല്ല തുക തന്നെ നൽകി.പണം കിട്ടിയപ്പോൾ പ്രസിഡന്റ്   ദർസ് തുടങ്ങാൻ ഉസ്താദിനായി അന്വേഷണം ആരംഭിച്ചു.

അവസാനം 25 മുതഅല്ലിമീങ്ങൾ( പഠിതാക്കൾ )ശിഷ്യ  ഗണങ്ങളായുള്ള ഒരു ഖത്തീബിനെ മഹല്ല് പള്ളിയിൽ നിയമിച്ചു.അപ്പോൾ കാദർക്കാക്ക് ദർസ് (പഠന ക്ലാസ്) കാണാൻ ഒരു പൂതി.

  സുബ്ഹി കഴിഞ്ഞ് എല്ലാവരും പോയിട്ടും കാദർക്ക പള്ളിയുടെ കിഴക്കേ വശത്തെ ചുമരിൽചാരി ദസ്‌വിയിൽ ദിക്ർ എണ്ണം പിടിച്ചിരുന്നു.ഖുർആൻ പാരായണം കഴിഞ്ഞ് മുതഅല്ലിമീങ്ങൾ( പഠിതാക്കൾ ) പള്ളിക്ക് നടുവിലായി ഒരു മുക്കാൽ വട്ടത്തിലിരുന്നു. വട്ടം മുട്ടിക്കാതെ ഉസ്താദ് പടിഞ്ഞാറു നിന്ന് കുട്ടികൾക്ക് നേരെ തിരിഞ്ഞ്നിന്നു.

വെള്ളകള്ളി മുണ്ടെടുത്ത് ഒരു ബനിയനിട്ട് ബനിയനെ പൊതിഞ്ഞ ഇഹ്റാമിന്റെ വസ്ത്രം പോലെ കെട്ടിയ കഫിയയിൽ ഉസ്താദ് കോഡ്ലസ് കോളർമൈക്ക് കുത്തി .കുറച്ച് മാറി ഇരുന്ന ചൈനീസ് നിർമ്മിത 60 w Trolly outdoor Party Speaker അടഞ്ഞ റൂമിന്റെ നോയിസുകളുടെ അധിരേഖത്താൽ ബാസുള്ള മുട്ടലും തട്ടലും പുറത്ത് വിട്ട് തുടങ്ങി.

ഇതെല്ലാം കണ്ടപ്പോൾ കിഴക്കോട്ട് ചാരി ഇരുന്ന  കാദർക്ക സന്തോഷത്താൽ വടക്കോട്ട് വന്ന് ദർസ് കേൾക്കാൻ ചാരി ഇരുന്നു.

ഉസ്താദ് തുടങ്ങി

"അസ്സലാമു അലൈക്കും

യ മുതഅല്ലിമൂൻ....

മർഹബൻ....."

"അക്കൂമുൽ യൗമ ബി തദ് രീസി സൂറത്ത് അനംമ്‌ല്. താരീഹ് അന്നബിയ്യി സുലൈമാന വ ബൽഖീസ്"

"  ഹൽ സമിഅത ഹാദിഹിൽ ഖിസ്സ !?

പിന്നെ ഒരു മുതഅല്ലിമിന് (വിദ്യാർത്ഥി) നേരെത്തിരിഞ്ഞു ഉസ്താദ് ചോദിച്ചു 

" അൻത്ത മഅലൂം ഹാദിഹിൽ ഖിസ്സ" കേട്ടിരിന്ന കാദർക്കാക്ക് സലാം കഴിഞ്ഞ് പിന്നെ മനസ്സിലായത് അവസാനം പറഞ്ഞ 'അൻത്ത മഅലൂം 'എന്ന വാക്ക് മാത്രമാണ്പഴയ കാലത്ത് ആട് മേക്കുന്ന വിസയിൽ ഒരു ആറ് മാസം കഴിച്ചുകൂട്ടിയതിന്റെ ഓർമ്മയാണത്.

ഉസ്താദിന്റെ അറബി കാദർക്കാക്ക് നന്നായി പിടിച്ചു.

കാദർക്കാന്റെ സന്തോഷഭാവങ്ങൾ ഉസ്താദിലും ഹരം കൂട്ടി ഉസ്താദ് പിന്നെ ഇംഗ്ലീഷിലായി


" Did you understand that?"

do you know

Did you understand that?"

"do you know

Class taken today

Surat Naml is the history of

Prophet Sulaiman and Balkhis Ranji

It was decided to punish the bird 'HudHud ' "


പക്ഷെ ഇംഗ്ലീഷ് കേട്ടപ്പോൾ കാദർക്കാന്റെ സന്തോഷം നിലച്ചു. മനസ്സിലെവിടെയൊ എന്തോ ഒരു കനം വന്നു.

'നരകത്തിലെ ഭാഷ'

കാദർക്ക ഇരുന്നിടത്ത് നിന്ന് എണീറ്റു.പുറത്തേക്ക് പാദങ്ങൾ ചലിപ്പിച്ചു.

വീട്ടിലെത്തിയ കാദർക്ക പതിവില്ലാത്ത വിധം അസ്വസ്ഥനായി കോലായിൽ അങ്ങോട്ടു മിങ്ങോട്ടും നടന്നു.

"എന്താ... വാപ്പ" ?

മകൻ കയറി വന്നപ്പോൾ ചോദിച്ചു.

"ഒന്നുല്ല...

പിന്നെ കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം കാദർക്ക മകനോട് പറഞ്ഞു.

"ഞാൻ മരിച്ചാൽ അടുത്തിരുന്ന് ഓതാൻ അടുത്ത മഹല്ലിലെ ദർസ്കുട്ട്യേള വിളിച്ചാ മതി. "

അതെന്താ വാപ്പ...?

മകൻ ചോദിച്ചു.

"അവര് ഇന്നേവരെ ഇംഗ്ലീഷിൽ ഓത്ണത് കേട്ടിട്ടില്ല.

എന്റെ തലഭാഗത്ത് ഖുർആൻ'അറബീല് ഓദ്യാമതി'


ശുഭം

ഷക്കീർ ചെറുതുരുത്തി

പഴയ ഖത്തീബിന് എന്റെത്ര ഔലിയാക്കളിൽ വിശ്വാസം ഇല്ല



'കളി പടിക്കണവര്!'... "വട്ടനടിമേട് കളി പടിക്കണവര് പടച്ചോന്റീം മുത്ത്നബീന്റീം നേർച്ചക്കാരീടേം ഒദവി ഒണ്ടായിട്ടു വട്ടനടിമേട് അവരു കളി പടിക്കും!....

 ഒരു നൂറ്റാണ്ടിനോട് അടുക്കുന്നു വൈക്കം മുഹമ്മദ് ബഷീർ  കുഞ്ഞിപാത്തുമ്മാന്റെ പുതിയാപ്ല നിസാർ അഹ്മദിന്റെകൂടെ ഓൾടെ വാപ്പ വട്ടനടിമയെ വിട്ടിട്ട് .പിന്നെ മൂപ്പർ പള്ളിപ്രസിഡന്റ് ആയിട്ടുണ്ടോ..? ! അറിയില്ല !വൈക്കം മുഹമ്മദ് ബഷീർ പിന്നെ ആ കഥ പറഞ്ഞില്ല.പക്ഷെ , അന്ന് പളളി പ്രസിഡന്റ് ആകാനുള്ള യോഗ്യത ബഷീർ പറഞ്ഞുവെച്ചിരുന്നത് ഇതാണ്....

". പള്ളിക്കൈത്താനക്കാര്യത്തിനാണ്. സമുദായത്തിന്റെ നേതാവാകണം. അതാണു പ്രശ്നം പള്ളിയുടെ ഭരണ കാര്യങ്ങൾ ബാപ്പായ്ക്കു നോക്കാൻ അവകാശമില്ലത്രേ! അവകാശം പിന്നെ ആർക്കാണ്? നാട്ടിലെ പ്രമാണിയാണ് എവിടേയും എന്നും "പള്ളിക്കൈത്താനക്കാരൻ. പ്രമാണിയാകണമെങ്കിൽ എപ്പോഴും പണം വേണം. കുഞ്ഞുപാത്തുമ്മയുടെ ബാപ്പായാണ് നാട്ടിലെ ഏറ്റവും മുന്തിയ പണക്കാരൻ. "

കാലം പിന്നിട്ട് പോയപ്പോൾ ഈ കാര്യത്തിന് മാറ്റം വന്നോ ...ഇല്ല പക്ഷെ ചിലത് അതിൽ കൂടിച്ചേർന്നു . അത് എന്താണ് .

ആ കഥയാണ് പറയാൻ പോകുന്നത് ...

നിസാർ അഹ്മദ് കുഞ്ഞി പാത്തുമ്മാദമ്പതികൾക്ക് കുട്ടികൾ രണ്ടായിരുന്നു .അവരിൽ ഒരാൾ പെണ്ണായിരുന്നു .ആ പെൺകുട്ടിയ അവർ വിവാഹം കഴിച്ചു വിട്ടു. അവൾക്ക് ഒരുപെൺകുട്ടി പിറന്നു അവളുടെ പേരാണ് ബി.പാത്തു.നമ്മുടെ തല്ലുമാലയിലെ ബീപാത്തു.

ഓൾടെ വാപ്പാന്റെ ഒരു രസകരമായ കഥയാണ് (ഇത് ജീവിച്ചിരിക്കുന്നവരുമായോ  വല്ല  പള്ളികമ്മറ്റി പ്രസിഡന്റുമായോ ഇതിന് വല്ല ബന്ധം തോന്നിയാൽ ........)

നാട്ടിൽ പണം മാത്രം പോര ഇന്ന് പള്ളി പ്രസിഡന്റാകാൻ കുടുംബങ്ങൾ വേണം കൂടാതെ ഒരു ലീഡിംഗ് പാർട്ടിടെ ഒദ്യോഗിക പിന്തുണ വേണം . പ്രത്യേകിച്ച് പ്രദേശിക ഭരണം മുതൽ സംസ്ഥാന ഭരണംവരെ പിടിപാടുള്ള പാർട്ടിയായാൽ

ബലേ ബേഷ് ...!

പാത്തൂന്റെ ബാപ്പാക്ക് ഇപ്പോൾ അതെല്ലാം ഉണ്ട്.

കൂടെ കുറേ സിദ്ധികളും ഉണ്ട്

അതെന്താണ് ആസിദ്ധികൾ

മൂപ്പർ സ്വപ്നം കാണും

'അത് സിദ്ധിയാ ന്നോ?'

'അല്ല..

'പിന്നെ ! ?

മൂപ്പര് കാണുന്ന സ്വപ്നങ്ങളാണ് മിക്കവാറും പള്ളിക്കമ്മറ്റി തീരുമാനങ്ങൾ !

അതെങ്ങനെ?

അതാണ് ആസ്വപ്നങ്ങൾമിക്കവാറും കാണുക വിശ്വപ്രസിദ്ധ മസാറുകളിൽ ഒന്നായ അജ്മീർ ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്ന സുൽത്താനുൽ ഹിന്ദ് ഖാജാമുഈനുദ്ദീൻ ചിശ്തി തങ്ങളെ യായിരിക്കും

കമ്മറ്റിയിൽ വന്നാൽ മൂപ്പർ പറയാൻ തുടങ്ങും

"സഹോദരങ്ങളെ ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു. അജ്മീറിലെ ഉപ്പാപ്പ...."

അതിങ്ങനെ പല തീരുമാനങ്ങളുമായി പോകും

അപ്പോൾ നിങ്ങൾ ചോദിക്കും കമ്മറ്റിക്കാർ എല്ലാവരു ഇത് അംഗീകരിക്കോ...?എതിർക്കില്ലേ ?

അവിടെയാണ് കഥ എതിർക്കണമെങ്കിൽ പാർട്ടി പറയണം

പാർട്ടി ഇപ്പോൾ ഏൽപിച്ചിരിക്കുന്ന ഉത്തരവാദിത്വം അത് കേട്ടിരിക്കലാണ്.

അപ്പൊ നിങ്ങൾ വീണ്ടും

ചോദിക്കും എല്ലാവരും ഒരേ പാർട്ടിക്കാ രാണോ ?

അല്ല

പിന്നെ ?

ഭരണത്തിൽ നിന്ന് പുറത്തിരിക്കുന്നത് അത്ര നല്ല കാര്യമല്ല എന്ന് മനസിലാക്കുന്നവരാണ് മറ്റൊരുകൂട്ടർ

അപ്പോൾ നിഷ്പക്ഷർ .

അവിടെയാണ് ആ സ്വപ്നത്തിന്റെ ഗുട്ടൻസ് !.

ആരാ സ്വപ്നത്തിൽ വന്നത്.....

അജ്മീർ ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്ന സുൽത്താനുൽ ഹിന്ദ് ഖാജാമുഈനുദ്ദീൻ ചിശ്തി

അപ്പോൾ സ്വപ്നത്തെ എതിർത്താൽ ആരെ എതിർക്കലായി.....

തങ്ങളെ ....!

എങ്ങനെയുണ്ട്.

സത്യത്തിൽ പണ്ട് കുഞ്ഞി പാത്തുമ്മാന്റെ ബാപ്പ വട്ടനടിമക്ക് ഈ ബുദ്ധി പോയില്ല.

അങ്ങിനെയെങ്കിൽ മൂപ്പർക്ക് സ്വത്തും സമ്പാദ്യവും കേസിന് വേണ്ടി

തൊലച്ച് കളയേണ്ടിവരുമായിരുന്നില്ല.

കുഞ്ഞിപാത്തുമ്മാനെ പരിഷ്ക്കാരി നിസാർ അഹ്മദിന് കെട്ടിക്കേണ്ടി വരുമായിരുന്നില്ല.!

ഹാ.. എന്ത് ചെയ്യാൻ പോയകാലം.... തിരിച്ച് വരില്ലല്ലോ!

ബീപാത്തൂന്റെ വാപ്പാന്റെ ഈ വക നടപടിയൊന്നും സ്വത്തുക്കാക്ക് പിടിക്കില്ല

ആളൊരു 'തറവാടിയാണ് '.

എന്തിനെയും എതിർക്കാൻ ചങ്കൂറ്റം ഉള്ളയാൾ. വാപ്പ കാർന്നമ്മാരായി അധികാരികൾ. പക്ഷെ, ഇപ്പോൾ വീട്ടിൽ വേവിക്കാൻ ആ പ്രതാപം മാത്രം ബാക്കി.

സ്വത്തുക്കാക്ക് എതിർക്കണം എന്നുണ്ട് പക്ഷെങ്കി ഒറ്റപ്പെടും. ഔലിയാക്കളെ അവമതിച്ചു എന്ന പേരും വരും.

എന്ത് ചെയ്യണമെന്ന് മൂപ്പര്കുറേആലോചിച്ചു.

ഒരിക്കൽ ഒരു കമ്മറ്റിക്ക് ഒരു വിഷയം വന്നു.

സ്വത്തുക്ക പറഞ്ഞു. നമുക്കിത് ചെയ്യാൻ കഴിയില്ല കേസിലാണ്. പുലിവാലാകും

മൂപ്പരെ കമ്മറ്റിയിലെ പാർട്ടി ബുദ്ധിജീവി കബീർക്ക പിന്താങ്ങി പ്രസിഡന്റിന്റെ ഈ വക കണക്കും കയ്യുംഇല്ലാത്ത പ്രവർത്തി കാരണം മഹല്ലിലെ നാലഞ്ച് ആളുകൾ കേസ് കൊടുത്തു. അതാണീ പറഞ്ഞ കേസ്.

പക്ഷെങ്കി. ഇത് സ്വപ്നമാണ്.

അജ്മീർ ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്ന സുൽത്താനുൽ ഹിന്ദ് ഖാജാമുഈനുദ്ദീൻ ചിശ്തി സ്വപ്നത്തിൽ വന്ന് പറഞ്ഞതാണ് എന്ത് ചെയ്യും...?

പെട്ടന്ന്,

സ്വത്തുക്ക ഇളകിയാടി

" യാ.. ശൈഖ് രിഫാഈ.....

യാ.. ശൈഖ് രിഫാഈ....."

കണ്ട് നിന്നവർ അന്തം വിട്ടു. 

ഇളകിയാടി സ്വത്തുക്ക പറഞ്ഞു. "തീരുമാനം എടുക്കരുത് എന്നാണ് രിഫാഇ തങ്ങൾ പറയുന്നത്"

ഇതും പറഞ്ഞ്

സ്വത്തുക്ക തറയിൽ പരുക്ക് ഏൽക്കാത്ത വിധം വീണു.

എല്ലാവരും ഓടി വന്നു.

പള്ളിക്ക് അകത്ത്നിന്ന് കത്തീബും വന്നു.

സ്വത്തുക്കാനെ വെള്ളം  തെളിച്ച് എണീപ്പിക്കുന്നതിനിടയിൽ പാർട്ടി ബുദ്ധിജീവി കബീർക്കാനോട്

പ്രസിഡന്റ് ചോദിച്ചു.

" ഏത് വാർഡിലാ ഇപ്രാവശ്യം നിൽക്കുന്നത്" ?

"23 ൽ"

കബീർക്ക പറഞ്ഞു.

"  ഓ... എന്റെ കുടുംബക്കാരാ അധികവും അവിടെ "

കബീർക്കാക്ക് കാര്യം പിടികിട്ടി.

ഇന്നലെ പ്രവാചകന്റെ സ്വപ്നങ്ങളെ വിമർശിച്ച യുക്തിവാദി പോസ്റ്റ് ഷെയർ & ലൈക്ക് ചെയ്ത കബീർക്ക പിന്നെ പ്രസിഡന്റിന്റെ സ്വപ്നത്തെ അവിശ്വസിച്ചില്ല.

കമ്മറ്റിയിൽ ആകെ ചർച്ച ആരുടെ സ്വപ്നം സ്വീകരിക്കും

തീരുമാനം പറയാനാകാതെ ഖത്തീബ് ഉസ്താദും കുടുങ്ങി.

 ഇരുവരും സത്യം ചെയ്യൽ തുടങ്ങി .

സത്യംചെയ്യൽ  മൂർദ്ധന്യത്തിലായി....

" വള്ളാഹി"

" വള്ളാഹി"

"റസൂലാണെ"

"റസൂലാണെ"

" മമ്പുറത്തെ തങ്ങളാണെ"

" മമ്പുറത്തെ തങ്ങളാണെ"

"കാളിറോട്ടേ തങ്ങളാണെ"

"കാളിറോട്ടേ തങ്ങളാണെ"

          അവസാനം പ്രസിഡന്റ് ഇങ്ങനെ പറഞ്ഞു .....

" കണ്ണുകാണാത്ത സ്വാമിയാണെ മൂപ്പരുടെ ചാത്തനാന്നെ "...! ?...

ഒരു നിമിഷം  ഖത്തീബ് ഉസ്താദ് ഞെട്ടി!

സ്വത്തുക്ക ഏറ്റുപറച്ചിൽ നിർത്തി.

കമ്മറ്റിയിലെ മറ്റ് ആളുകൾക്ക് പ്രത്യേകിച്ച് ഒരു ഭാവമാറ്റവും ഉണ്ടായില്ല. ആ സത്യം ഒരു മതേതര സത്യമായി അവർക്ക് തോന്നി.

പിറ്റേന്ന് ഉസ്താദ് മഹല്ലിൽ നിന്ന് വിട പറഞ്ഞു. സ്വത്തുക്ക രാജിനൽകി.

മഹല്ലിൽ ഒന്നും സംഭവിച്ചില്ല. പുതിയ ഖത്തീബ് പരിവാരസമേതം വന്നു.

ബീ. പാത്തൂന്റെ ബാപ്പ പിന്നെയും പള്ളി പ്രസിഡന്റായി തുടർന്നു.

ഒരിക്കൽ പുതിയ ഖത്തീബിനോട് പഴയ ഖത്തീബിനെ കുറിച്ച് പറയുന്നതിനിടയിൽ പ്രസിഡന്റ് പറഞ്ഞു.

"ആൾക്ക് എന്റെത്ര ഔലിയാക്കളിൽ വിശ്വാസം ഇല്ല"


........ഷക്കീർ ചെറുതുരുത്തി.........

കാദ്റ്ക്കാന്റെ ചായപീടികയിലെ കുറികല്ല്യാണം


ചായകടയുടെ മുന്നിലെ ക്യാഷ് മേശക്കു പിറകിൽ കാദ്റ്ക്ക ഇരുന്നു.

മേശക്കുമുകളിൽ ഒരു ചെമ്പ്താലത്തിൽ വെറ്റിലയും ചുണ്ണാമ്പും അടക്കയും,

താലത്തിന്റെ നടുവിൽ കുറ്റിയിൽ ചന്ദനത്തിരി പുകയുണ്ട്.

ഒരു സ്റ്റീൽ തളികയുടെ അടിയിൽ പുറത്തേക്ക് കാണുംവിധം  ലെറ്റർ കവറുകൾ.വരുന്നവൻ കവറ് എടുത്ത് പേരും വിലാസവും എഴുതി കയ്യിൽ കരുതിയ ഒരു സംഖ്യ അതിൽ വെച്ച്   തളികയിൽ വെക്കും.

അവർ മേശയിൽ നിന്ന് വിട്ടകലുമ്പോൾ

കാദ്റ്ക്ക അതെടുത്ത് തുറന്ന് നോക്കി നോട്ട്ബുക്കിൽ കവറിന് പുറത്തെ പേരും   വിലാസവും സംഖ്യയും പകർത്തി വെക്കും.എഴുത്തു വശമില്ലാത്ത ഏറെപേരെയും എഴുതാൻ കാദ്റ്ക്ക സഹായിച്ചു.

അപൂർവ്വം ചിലർ പേരും വിലാസവും രേഖപ്പെടുത്തിയ കവറ് കൊണ്ട് വന്നു.

കാദ്റ്ക്കാകൊപ്പം ചിരിച്ച് കൊണ്ട് ഒരാൾ നിൽക്കുന്നു.

അയാളാണ് കുറിക്കാരൻ.

എന്റെ വല്ല്യാപ്പ തന്ന കവറുമായി ഞാൻ പോയി.

ജീവിതത്തിൽ ആദ്യമായി പങ്കെടുത്ത കുറിക്കല്ല്യാണം. അവസാനത്തേതും എന്ന് വേണമെങ്കിൽ പറയാം.

പണ്ട് നാട്ടിൻപ്രദേശത്ത് ആളുകള സഹായിക്കാൻ ഉണ്ടായിരുന്ന പരിപാടിയാണിത്.

ചെറുതുരുത്തി പോലീസ്  സ്റ്റേഷനുഎതിർവശത്തായി മേനാശ്ശേരി കാദ്റ്ക്കന്റെ ചായക്കയിൽ നടന്നിരുന്ന ഒരുകുറികല്യാണത്തിന്റ ഓർമ്മയാണിത്.

ഓരോരുത്തരും ചായക്കടയിൽ കുറിവെക്കും.

ഒരു ചായയും എണ്ണക്കടിയും ഫ്രീ ആണ്.

ആ ചായയും എണ്ണക്കടിയും എനിക്ക് കിട്ടിക്കോട്ടെ എന്ന് കരുതിയാണ്. ചായക്കടക്ക് മുന്നിൽ നിന്നും കവറുമായി എന്നെ അകത്തേക്ക് വിട്ട് വല്ല്യാപ്പ വന്നവഴിക്കുതന്നെപോയത്.

സംഖ്യവെച്ചഒരാൾ കുറിവെക്കുമ്പോൾ തുല്ല്യമായതോ  കൂടിയതോ ആയ സംഖ്യ ഈ കുറിക്കാരൻ വെക്കണം .

വട്ടിപലിശക്കാരും ഫിനാഷ്യൽ കമ്പനിക്കാരും ഇല്ലാത്ത സ്വയം സഹായ ഗ്രാമീണ വ്യവസ്ഥയാണിത്.ഒരിക്കൽ ആളുകൾ എല്ലാം എങ്ങനെ പരസ്പരം സഹായിച്ചു ജീവിച്ചിരുന്നു.

അന്ന് കുറിവെച്ചത് കുറിക്കാരന് മീൻ കച്ചവടത്തിനു സൈക്കിൾ വാങ്ങാനായിരുന്നു.

പിന്നീടും പല കുറി കല്ല്യാണങ്ങളും ആ കടയിൽ നടന്നു.ആളുകളുടെ  സഹകരണം കുറയുകയും കുറിവെച്ചവൻ അടുത്തയാൾ കുറിവെക്കുമ്പോൾ തിരിഞ്ഞുനോക്കാതെയായത്തോടെ ആ കുറികല്യാണങ്ങൾ നിലച്ചു.സ്വാർത്ഥത പിടികൂടിയമനുഷ്യൻ പിന്നീട് വട്ടിപലിശക്കാരനും ഫിനാൻഷ്യൽ എന്റർപ്രൈസ്കമ്പിക്കും കീഴടങ്ങി.ആ കുറിയിൽ ചിലർ പാവങ്ങളെ സഹായിക്കാനും ഒരുസംഖ്യവെക്കും ഒരിക്കലും കുറിക്കാരൻ കൊടുക്കേണ്ടിവരാത്ത സംഖ്യ

എന്തിന് ഇപ്പോൾ 

ഇത് ഓർത്തു!?

വെറുത...! വെറുതെ മനസിലേക്ക് ഓടിയെത്തുന്ന ചിലഓർമ്മകൾ...

വറും ഓർമ്മകൾ.....


ഷക്കീർ ചെറുതുരുത്തി..

ചില സകാത്തുകൾ


പീപ്പിൾ ഫൗണ്ടേഷന്റെ റമദാൻ കിറ്റ്, സാധാരണ പോകാറുള്ള  വീടിന്റെ കോലായിതിണ്ണയിൽ വെച്ചു.

അപ്പോൾ തിണ്ണയുടെ ഒരു തലക്കൽ. ഒരു അഞ്ച് കിലോ പഞ്ചസാരയുടെയും 5 കിലോ അരിയുടെയും കിറ്റ്.

പുറത്ത് ആളനക്കമില്ല."വീട്ടിൽ ആരുമില്ലേ ........" 

അകത്തേക്ക് നോക്കി വിളിച്ചു

"താത്താ"'

വീണ്ടും വിളിച്ചു

അകത്ത് നിന്നും

 ഒരു ശബ്ദം വന്നു.

" ഉമ്മ പുറത്ത് പോയതാ"

"ഈ കിറ്റ് അകത്തേക്ക് വെക്കണോ...?"

ഞാൻ ചോദിച്ചു

അപ്പോഴേക്കും

താത്ത വന്നു

താത്ത പറഞ്ഞു.

"നബീസു കൊണ്ടുവന്ന കിറ്റ് അകത്തേക്ക് വെക്കും മുമ്പ് അപ്പുറത്ത് നിന്നും ജമീല വിളിച്ചു അപ്പോൾ ഒന്ന് പോയതാ "

"ഏത് നബീസ,

തെക്കേലെ നബീസോ...?"!

എന്റെ ജിജ്ഞാസ വർദ്ധിച്ചു.

"അതെ" അവർ എല്ലാ വർഷവും ചുറ്റുവട്ടത്തിലുള്ള കുറച്ചധികം വീട്ടുകാർക്ക് ഇതു പോലെ കിറ്റുകൾ നൽകും"

 അത് എന്നെ അത്ഭുതപ്പെടുത്തി

 ഇങ്ങനെയും ഒരു സകാത്ത്

നബീസ ജീവിത മാർഗം കണ്ടെത്തുന്നത് എട്ട് പത്ത് ആടുകളെ വളർത്തിയാണ്.

ഭർത്താവ് മുമ്പേ വിട്ട് പോയി പുതിയ ഇടത്ത് ചേക്കേറി. പിന്നെ വാപ്പ മരിച്ചു. അമ്മാമൻ നല്ല മനുഷ്യനാണ്. അദ്ദേഹമാണ് ഇപ്പോൾ ഇരിക്കുന്ന വീട് വെക്കാൻ സഹായിച്ചത്. മക്കൾ ആരും ഇല്ല. ഈ ആടുകളുമായി അവർ കഴിഞ്ഞു കൂടുന്നു. അതിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ ഞഞ്ഞി ഞെരുങ്ങി ജീവിക്കുന്നു.അതിൽ നിന്നാണ് അവർ സകാത്ത് നൽകുന്നത്.

 സത്യത്തിൽ അവർ സക്കാത്തിന് അർഹയാണ്. പക്ഷെ അവരുടെ വിശ്വസം   അത് എന്നെ അത്ഭുതപ്പെടുത്തി.

ചരിത്രത്തിലെവിടെയോ വായിച്ച പ്രവാചകകാലത്തെ കഥ പോലെ തോന്നി.

 ചില കഥകളൊക്കെ സംഭവിച്ചതാണ് എന്ന് മനസ്സിലാക്കുന്നത് ഇങ്ങനെ ജീവിച്ചിരിക്കുന്നവരെ കാണുമ്പോഴാണ്.

 ഉള്ളവൻ കൊടുക്കുമ്പോഴല്ല ഇല്ലാത്തവൻ നാളെക്ക് ഒന്നും എടുത്തു വെക്കാതെ നൽകുമ്പോഴാണ് അത് സൗന്ദര്യപൂർണ്ണമാകുന്നത്.....

ഇങ്ങനെയും ചില സകാത്തുകളുണ്ട്. നാം അറിയേണ്ട സകാത്തുകൾ.

( പേരും മറ്റും യാഥാർഥ്യമല്ല. മറച്ച് വെക്കുന്നു.)


ഷക്കീർ ചെറുതുരുത്തി