2023 ജനുവരി 19, വ്യാഴാഴ്‌ച

കോവഡിന് മുന്നിൽ തോറ്റ് താരു ഡോക്ടർ പരിശോധന നിർത്തിയോ ?


മുന്ന് നാല് പൂട്ടിട്ട് പൂട്ടി ഇപ്പോൾ സ്വപ്ന ക്ലിനിക് അടച്ച് കിടപ്പാണ്. വല്ലപ്പോഴും തുറന്നാലായി. ചെറുതുരുത്തി ഗ്രാമമാകുമ്പോൾ തന്നെ ക്ലിനിക്കും താരു ഡോക്ടറും ഇവിടെ ഉണ്ട് , ചെറുതുരുത്തി ഇപ്പോൾ സൂപ്പർ മാർക്കറ്റുകുടെ ഹബ്ബായി മാറി; ഹോട്ടലുകളുടെയും . 45 വർഷത്തോളമായി ഡോക്ടർ വന്നിട്ട് തലമുറകളെ ചികിൽസിച്ച ഡോക്ടറാണ് . എല്ലാം മാറുമ്പോഴും മാറാതെ ജനകീയ ഡോക്ടറായി നിലകൊണ്ടു. സൂഹത്തിൽ ചികിൽസാരീതി മാറി. പക്ഷെ ഇന്നും 150 രൂപ കൊണ്ട് പരിശോധനാ ഫീസും മരുന്നും നൽകി , രണ്ടാഴ്ച്ചക്കും ഒരു മാസത്തിനും മരുന്ന് കുറിക്കുന്ന ഈ കാലത്തും 2 ദിവസത്തിനും 4 ദിവസത്തിനും മരുന്ന് കുറിച്ചു. ലേബലുകൾ കവറുകൾ ഇല്ലാത്ത ഗുളികകൾ രോഗിയുടെ അറിയാനുള്ള അവകാശത്തെ ഹനിക്കുന്നു എന്ന് നിങ്ങൾ പറഞ്ഞേക്കാം , പക്ഷെ പുറത്തേക്കെഴുതുന്ന മരുന്നിൽ ഡോക്ടർ കൃത്യമായും പറയും 18 രൂപയുടെ ഗുളിക ഉണ്ട് അത് വാങ്ങണ്ട 3 രൂപ 50 പൈസയുടെ വാങ്ങിയാ മതി എന്ന്. ജനറിക്
മെഡിസിന് പ്രാധാന്യം നൽകിയ ഡോക്ടർ ..
ആൻ്റി ബയോട്ടിക്കുകളുടെ കാലത്ത് അദ്ദേഹം പനിക്ക് മാത്രമുള്ള ഡോക്ടറായി കണ്ടു ജനങ്ങൾ . പക്ഷെ, അദ്ദേഹത്തോളം Symptoms (രോഗ ലക്ഷണങ്ങൾ) കണ്ട ഡോക്ടറുണ്ടാവില്ല . അദ്ദേഹത്തിൻ്റെ ഭാഷണത്തിനും വിളിക്കും ഒരു ശൈലിയുണ്ടായിരുന്നു. ട്രോളില്ലാത്ത കാലത്ത് ബഷീർ അഹമ്മദാണ് അതിനെ അനുകരിച്ച് ഞങ്ങളുടെ ക്രിക്കറ്റ് മൈതാനത്ത് ചിരി വിടർത്തിയിരുന്നത് .
കാലം അദ്ദേഹത്തിൻ്റെ വസ്ത്രധാരണരീതിയെയും ബാധിച്ചില്ല. കാലം ഇടക്ക് അദ്ദേഹത്തിൻ്റെ വസ്ത്രധാരണ രീതിയിലേക്ക് തിരിച്ചു വന്നിട്ടുമുണ്ട് , ചെറുതുരുത്തി മാറിക്കൊണ്ടിരിക്കുമ്പോൾ അതിൻ്റെ ഓരത്ത് മാറാതെ പിടിച്ചു നിന്ന ഡോക്ടറെ കോവിഡ് കാലത്ത് അധികം കാണാറില്ല. ഞാൻ കോട്ടക്കൽ ആയുർവേദ ശാലയിലെ അജിയേട്ടനോട് തിരക്കി' ." ഇപ്പോൾ ഡോക്ടർ വരാറില്ലേ , പരിശോദിക്കാറില്ലെ" . അജിയേട്ടൻ പറഞ്ഞു. "ഇല്ല ഞാൻ പോയി കണ്ടിരുന്നു. അപ്പോൾ എന്നോട് പറഞ്ഞു. വയസ്സായില്ലേ! റിസ്ക് എടുക്കാൻ വയ്യ ".പല സാക്രമിക രോഗങ്ങളോടും എതിരിട്ട ഡോക്ടർ തൻ്റെ വാർദ്ധക്യകാലത്തും ഉർജ്ജസ്വലതയോടെ തിരിച്ചെത്തും എന്ന പ്രതീക്ഷയിൽ...........

ചെറുതുരുത്തിയിലെ ഡോക്ടർ


   എൻ്റെ കുട്ടിക്കാലം, 8 വയസ്സ് പ്രായം .അന്നാണ് ഹരിയേട്ടൻ ചെറുതുരുത്തിയിൽ മെഡിക്കൽ സ്‌റ്റോറുമായി വരുന്നത്. പഴയ മാർക്കറ്റ് ബിൽഡിംഗ് പൊളിച്ച് പുതിയത് കെട്ടിയ കാലം. പറയൻമാർ മുറം, കൊട്ട എന്നിവ നെയ്തിരുന്ന മാർക്കറ്റിൻ്റെ പിൻവശം, കാദർക്കാൻ്റെ ചായക്കട ,എല്ലാം ഓർമ്മയിൽ വരുന്നു. എൻ്റെ വല്യാപ്പ (കുഞ്ഞുമാൻക്ക)കുട നന്നാകുന്ന പണിയുമായി പോലീസ്റ്റേഷനു മുന്നിൽ ഇരുന്നിരുന്ന കാലം .എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ .
വല്ല്യാപ്പ പറഞ്ഞതാണ് ഹരിയേട്ടൻ ഡോക്ടറാണ് എന്ന് . പിന്നെ എന്ത് കൊണ്ട് മെഡിക്കൽ സ്‌റ്റോർ ഇട്ടു എന്ന എൻ്റെ ചോദ്യത്തിന് വല്ല്യാപ്പ തന്ന ഉത്തരം. "ജനങ്ങളെ സേവിക്കിൻ അവര് മനക്കലെ ആള്കളാണ്. "
അത് കൊണ്ട് തന്നെ അന്ന് വീട്ടിലെ എല്ലാവരുടെയും ചെറിയ രോഗങ്ങൾക്ക് മരുന്ന് വാങ്ങിയിരുന്നത് ഒരു ഡോക്ടറോട് പറയും പോലെ പറഞ്ഞ് തന്നെയാണ് .
വല്യപ്പാക്ക് എന്നും വേണ്ടത് ' ജലൂസിലിൻ, ആണ് .എപ്പോഴോ ഡോക്ടർ കുറിച്ച് കൊടുത്തതാണ്. പിന്നെ ഗ്യാസ് വന്നാൽ വല്യാപ്പ അത് തന്നെ വാങ്ങും
വല്ല്യാപ്പാൻ്റെ അവസാന കാലത്ത് പല രോഗങ്ങളും വന്നു അന്ന് പട്ടിണിയുടെ കാലമായതിനാൽ കടമായി മരുന്ന് വാങ്ങിയിട്ടുണ്ട്,പല പ്രാവശ്യം. പലതും ഇനിയും ഹരിയേട്ടന് കൊടുക്കാനുമുണ്ടാകും എന്ന് ഉറപ്പാണ് .
ഹരിശ്രീ മെഡിക്കൽസ് പൂട്ടുന്നത് കുറച്ച് കാലമായി ലാഭമില്ലാതെ ഓടിയ ശേഷമാണ് എന്ന് അറിയാൻ കഴിഞ്ഞു. ഈ കാലത്ത് ഇത് അത്ഭുതമായി തോന്നാം. കാരണം എന്തിനും ഏതിനും മരുന്ന് കഴിക്കുന്ന കാലത്ത്. മരുന്ന് കമ്പനികൾ തടിച്ച് കൊഴുക്കും കാലത്ത് .
അപ്പോഴെ നമുക്ക് ഈ ഹരിയേട്ടനെ മനസ്സിലാകു, അദ്ദേഹത്തിൻ്റെ നല്ല മനസ്സും

ഷക്കീർ ചെറുതുരുത്തി  

പാമ്പ് പുരാണം ക്ലൈമാക്സ്

പാമ്പ് പുരാണം
ക്ലൈമാക്സ്
വണ്ടി ഒരുവിധം ധൈര്യത്തോടെ വീട്ടിലെത്തിച്ചു. പടിക്ക് പുറത്ത് നിർത്തി വീട്ടുകാരെ വിവരമറിയിച്ചു. എന്റെ നല്ലപാതി ധൈര്യവതി വെളുത്തുള്ളി ചതച്ചതും പാൽകായവും വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്തു. ഞാൻ കുറച്ചു മണ്ണയും ഒഴിച്ചു. മണ്ണണ്ണ ഒഴിക്കുന്നത് നല്ലപാതി എതിർത്തു. ഒന്ന് വണ്ടിക്ക് തീപ്പിടിക്കും എന്ന ധരണയിൽ രണ്ട് പാമ്പിന് പൊള്ളും എന്ന കാരണത്താൽ.
രാത്രി മുഴുവനും പുറത്തുനിർത്തിയ വണ്ടി . രാവിലെ ആവേശകമ്മറ്റിക്കാരില്ലാതെ ഞാൻ ഒന്നായി ഒന്നായി അഴിച്ചു. താഴെത്തെ തട്ട് ഒഴികെ. ആരുമില്ല, ഭൂമിയുടെ ആവകാശി ഇറങ്ങി പോയിരിക്കുന്നു. വീണ്ടും ഫിറ്റ്‌ ചെയ്തു. ഊരിയ ആണിയൊന്നും ബാക്കിയായില്ല. ഹൌ സമാധാനം.!
വണ്ടിയുമായി ടെൻഷനില്ലാതെ കടയിലേക്ക് വന്നു പത്തുമണി കഴിഞതിനാൽ ഞാൻ വണ്ടിനിർത്തുന്ന സ്ഥലം ഹൌസ്ഫുൾ.
റോഡിൽ വെയിലത്തുതന്നെ വണ്ടിനിർത്തി
സമയം ഒരുമണികഴിഞ്ഞു നമസ്കാരത്തിനു ഇറങ്ങുംനേരം ജമാഅത്ത് നമസ്ക്കാരം കഴിഞ്ഞു വരുന്ന കാജാഹുസൈൻ അണ്ണൻ കടയിലേക്ക് ഓടിവന്നു പാമ്പ് എന്ന് വിളിച്ചുപറഞ്ഞു.
എന്റെ വണ്ടിയുടെ അരികിൽ നിന്നും റോഡിലേക്ക് പോയ പാമ്പ് റോഡ് ചുട്ടു പഴുത്തതിനാൽ അരികിലുള്ള പൊന്തയിൽ കയറിയെത്രെ!!!!?
അപ്പോൾ ഇന്നലെ കയറിയ പാമ്പ് അരിച്ചുപെറുക്കിയിട്ടും കിട്ടാത്ത പാമ്പ് എവിടെയായിരുന്നു. അറിയില്ല. അതോ ഇതു വേറെ പാമ്പാണോ!!!? അതും അറിയില്ല.
ഇനി അതിൽ ആരെങ്കിലുമുണ്ടോ?!! അതും അറിയില്ല
ഷക്കീർ ചെറുതുരുത്തി...

പാമ്പ് പുരാണം


 പാമ്പ് പുരാണം

ഉച്ചക്ക് ഭക്ഷണം കഴിക്കാനിരുന്നപ്പോൾ eye വിഷൻ eye ക്ലിനിക്കിലെ സ്വാലിഹ് വിളിച്ചു. ലേഡീസ് സ്റ്റാഫിന്റ സ്കൂട്ടറിൽ അവരുടെ ലോഗോ അടിക്കാൻ. കാത്തു നിൽക്കാൻ പറഞ്ഞു ഭക്ഷണം കഴിച്ചു ഞാൻ പുറപ്പെട്ടു.
ചെറുതുരുത്തി സാറ ബേക്കിന്റ മുന്നിൽ ചെറിയ ആൾക്കൂട്ടം. രണ്ടുപേർ ഒരുസ്കൂട്ടർ അഴിച്ചെടുക്കുകയാണ്. ഒരുപാമ്പ് അതിൽ കയറിയിട്ടുണ്ട്.
കുറച്ചുനേരം അഴിച്ചെടുക്കുന്നതും നോക്കി ഞാൻ നിന്നു. ഇടക്ക് ഞാൻ പറഞ്ഞു "കയറി എന്നുറപ്പല്ലേ..? ഇതെല്ലാം ഊരി പൊളിച്ചെടുക്കാൻ സുഖമാണ്. തിരിച്ചു ഫിറ്റുചെയ്യാൻ മൂന്നുദിവസം പറയും വർക്ഷോപ്പുകാർ." അപ്പുട്ടേട്ടന്റെ മകൻ പിഞ്ചുവിന്റ സ്കൂട്ടറിൽ കയറിയ പാമ്പിനെ പിടിക്കാൻ അഴിച്ച പുതിയ സ്കൂട്ടർ ഒരു ആഴ്ച്ച കഴിഞ്ഞാണ് വർക്ക്ഷോപ്പിൽ നിന്നും കിട്ടിയത്. ഊരിയ പലസാധനങ്ങളിൽ പലതും പുതിയത് വാങ്ങേണ്ടിവന്നു. ആളുകൾക്കൂടി ഉത്സാഹകമ്മറ്റിയിൽ ഞാനും ലയിച്ചു. സ്വാലിഹിന്റെ ഫോൺവന്നാൽ പോകാം എന്നുനിനച്ചു .
സാറ ബേക്കിന്റെ മുന്നിൽനിന്നും വണ്ടി ടൂൾസുകൾക്ക് വേണ്ടി മസ്ജിദിന്റ മുന്നിലേക്ക് കൊണ്ടുവന്നു. അവിടെ ഗിരീഷിന്റെ വർഷോപ്പുണ്ട്. ഉത്സാഹ കമ്മറ്റിക്കാർക്ക് കിട്ടാത്തത് വർക്ഷോപ്പുകാരനും ഊരി. അവസാനം വണ്ടി എല്ലും തലയുമായി. ആ തലയിൽ ഒരുത്തൻ പാമ്പിരിക്കുന്നത് കണ്ടു. ആളുകൾ കൂടി. മൊബൈൽ കാമറകൾ സോഷ്യൽ മീഡിയയിൽ വൈറലാക്കാൻ തയ്യാറായി.
അങ്ങനെ അതിന്റ ഹെഡ്‌ലൈറ് ഊരിയതോടെ പാമ്പ് പ്രത്യേക്ഷപെട്ടു. ആളുകൾ ബഹളം കൂട്ടി. പാമ്പ് ചാടി അടുത്തിരുന്ന സ്കൂട്ടറിൽ കയറി. നോക്കുമ്പോൾ അതെന്റ സ്കൂട്ടർ ആയിരുന്നു.
🙄🙄🙄
ആളുകൾ ചിരിച്ചു. ഞാൻ തരിച്ചുനിന്നു. എന്തുചെയ്യും. സ്വാലിഹിന്റെ വിളിയിൽ പോയാൽമതിയായിരുന്നു.ഞാൻ തലയിൽ കൈവെച്ചു. ഉത്സഹകമ്മറ്റി എന്റെ വണ്ടി മറിച്ചിട്ടു
പിന്നെ ഞാൻ ഒന്നും നോക്കിയില്ല വണ്ടിയെടുത്തു കടയിലേക്ക് പോന്നു.
വണ്ടിയുടെ പോസ്റ്റുമോട്ടം കാണാനുള്ള കെൽപ്പില്ലാത്തതിനാൽ.
വാൽകഷ്ണം : പാമ്പ് കറിയിട്ടും ഞാൻ എന്ത് ധൈര്യത്തിലാണ് വണ്ടിയെടുത്തത് എന്ന ല്ലേ. പാമ്പ് പിടിക്കാൻവന്നയാൾ എന്റെ ചെവിയിൽ പറഞ്ഞു അത് പാമ്പല്ല ചേരകുഞ്ഞാണ്. സത്യത്തിൽ എന്നെ സമാധാനിപ്പിക്കാൻ പറഞ്ഞതാണോ അറിയില്ല. അതിൽ ഇപ്പോഴും പാമ്പുണ്ടോ അറിയില്ല.ഭൂമിയുടെ അവകാശികൾ ഇനി സ്കൂട്ടറിൽ നിന്നും ഇറങ്ങാതെ അവകാശം സ്ഥാപിച്ചോട്ടെ ഉപദ്രവിക്കരുതെന്ന് മേയർ ബീന ഫിലിപ്പിന്റ ഭാഷയിൽ സ്നേഹപൂർവ്വം ഉപദേശിക്കുകയാണ്. നമുക്കങ്ങനെ സഹവർത്തിത്തത്തോടെ കഴിയാം.....
ഷക്കീർ ചെറുതുരുത്തി

ഞങ്ങളുടെ ജയേട്ടൻ


 ഞങ്ങളുടെ ജയേട്ടൻ................................. .......

ജയേട്ടനെ (കലാമണ്ഡലം ജയകുമാർ) കുറിച്ച് എഴുതാഞ്ഞത് , എഴുതിയാൽ തീരില്ല എന്നത് കൊണ്ടാണ്. മദ്യപിക്കാത്ത കലാകാരൻ എന്നെഴുതിയാൽ കണ്ടിട്ടുള്ള നിങ്ങൾ വിശ്വസിക്കില്ല. കാരണം അദ്ദേഹത്തെ അടുത്തുനിന്ന് കണ്ട് പരിചയപ്പെടുംവരെ ഞാനും വിശ്വസിച്ചില്ല.
(ഇത് എൻ്റെ അനുഭവമാണ് .മറിച്ചുള്ള തൊന്നും എൻ്റെ വിഷയമല്ല)
ജയേട്ടനെ ഓർക്കുമ്പോൾ ആദ്യം ഓർമ്മ വരിക. ഞാൻ ആദ്യമായി ബോർഡെഴുതിയതാണ് '. ജയേട്ടൻ്റെ നടന കലോദയം എന്ന കഥകളി ഗ്രൂപ്പിൻ്റബോർഡാണ് എഴുതിയത് .അങ്ങിനെയല്ല പറയേണ്ടത് അദ്ദേഹം എന്നെ കൊണ്ട് എഴുതിക്കുകയായിരുന്നു.

സുഹൃത്ത് ഷാജഹാണ് അദ്ദേഹത്തെ എനിക്ക് പരിചയപ്പെടുത്തി തരുന്നത് .
ചുകന്ന കലങ്ങിയകണ്ണ് , ചുരുണ്ടുചീകാത്തമുടി, അലസമായി ഷാജഹാൻ്റെ പീടിക മുറിയുടെ തട്ടിൻപുറത്ത് ഇരിക്കുമ്പോഴാണ് ഞങ്ങൾ കടന്ന് ചെല്ലുന്നത് .അദ്ദേഹത്തിൻ്റെ ഭാവങ്ങളും ചലനങ്ങളും എന്നെ ആശങ്കപ്പെടുത്തി . ഞാൻ പതുക്കെ ഷാജഹാൻ്റെ ചെവിയിൽ പറഞ്ഞു. "നമുക്ക് പോകാം മൂപ്പര് ഫുൾ ഫിറ്റാണ്" . അവൻ എൻ്റെ കാലിൽ അമർത്തി ചവിട്ടി എന്നിട്ട് മെല്ലപറഞ്ഞു. " മുണ്ടല്ലടാ പൊട്ടാ അദ്ദേഹം മദ്യപിക്കില്ല" ഞാനാകെ അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കി.

അവൻ പറഞ്ഞു.
"ബോർഡെഴുതാൻ ഒരാള് വേണന്ന് പറഞ്ഞില്ലേ ഇവനെഴുതും "
ആ ബോർഡെഴുത്ത് ഒരു മഹാ മനുഷ്യനിലേക്ക് എന്നെ അടുപ്പിച്ചു.

എത്ര ദിനരാത്രങ്ങൾ
എത്ര യാത്രകൾ, ജയേട്ടനോടൊപ്പം കഴിഞ്ഞ കാലങ്ങൾ മറക്കുവാൻ കഴിയാത്തതാണ്.
അദ്ദേഹത്തിൻ്റെ വീട്ടിൽ രണ്ടാഴ്ച്ചക്കാലം താമസിച്ചത് മറക്കാനാകില്ല .
അദ്ദേഹത്തിൻ്റെ അമ്മ വെച്ചുവിളമ്പിയ ആഹാരങ്ങൾ , അതിലെ ഇഡലിയുടെയും ചഢ് നിയുടേയും സ്വാദ് ഇന്നും നാവിൽ വെള്ളമൂറിക്കിടക്കുന്നു.

ഗോവ യാത്രയിലെ അനുഭവങ്ങൾ വല്ലാത്തതാണ് .കൂടെയുള്ള മദ്യപിക്കുന്ന ആളുകളെ മദ്യപുഴ ഒഴുക്കുന്ന നാട്ടിൽ അത് രുചിപ്പിക്കാതെ ഗോവ വിടുംവരേക്കും പിടിച്ചു നിരത്തിയത് 'കാലഗോട്ട് ബീച്ച് 'അനുഭവങ്ങൾ എല്ലാമെനിക്ക് പറയാനുണ്ട്

കൊല്ലത്തെ
പാപനാശം കടപ്പുറത്തെ കഥകളി തിയ്യറ്ററിനെ കുറിച്ചും എല്ലാം ഒരു പാട് എഴുതാനുണ്ട് '.
എന്നെ എറെ സ്വാധീനിച്ച ഒരു പച്ച മനുഷ്യനാണ് ഞങ്ങളുടെ ജയേട്ടൻ.

ഇന്ന് അദ്ദേഹത്തിൻ്റെ ഓർമ്മദിവസമാണ്. ഓർമ്മിക്കുന്നവർക്കൊപ്പം ഞാനും ജയേട്ടനെ ഓർക്കുന്നു ..... :

ഷക്കീർ ചെറുതുരുത്തി

ഇനി ആ മതിലുകളിൽ പുല്ലുകൾ മുളയ്ക്കും


 


ഇനി ആ മതിലുകളിൽ പുല്ലുകൾ മുളയ്ക്കും...... .ഗോപാലേട്ടനെ ഞാൻ ചെറുപ്പത്തിലെ കണ്ടിട്ടുണ്ട് .പക്ഷെ, അടുത്തുകാണുന്നത് വീട് മാറിയ ശേഷമാണ്. ഞാൻ വീട്ടിലേക്ക് പോകുന്ന വഴിയിലാണ് അദ്ദേഹത്തിൻ്റെ വീട്.

രാവിലെ നടക്കാനിറങ്ങുമ്പോൾ കാണുക അദ്ദേഹം തെട്ടടുത്ത മതിലുകളിൽ നിന്ന് പുല്ലുകൾ പറിച്ച് കളയുന്നതാകും.

ഒരു മതിൽ പനമനക്കാരുടെ താണ് .വളരെ ഭംഗിയിൽ പഴയ ചെങ്കല്ല്കൊണ്ട് കെട്ടിയതാണത്. അതിനകത്താണ് നാല് കെട്ടുള്ള മന.അടുത്ത മതിൽ കൊട്ടിലിങ്ങൽ കാരുടെതും, അത് സിമൻ്റ് തേച്ച് കരിങ്കൽ കൊണ്ട് കെട്ടിയതാണ്. ഇതിൽ ഒരു പുല്ല് മുളക്കാൻ അദ്ദേഹം സമ്മതിക്കില്ല.

"എന്തിനാണ് ഈ പുല്ലുകൾ പറിച്ച് കളയുന്നത് പലവട്ടം ഞാൻ ചോദിച്ചു. " "വല്ലവരുടെയും മതിലിൽനിന്ന് എന്തിനാണ് ഈ പുല്ല് പറിച്ച് വൃത്തിയാക്കുന്നത് "? 'അദ്ദേഹം ചിരിക്കുക മാത്രം ചെയ്തു.

ഇത്തരം നല്ല പ്രവർത്തികൾ കൊണ്ട് അദ്ദേഹത്തെ ഗാന്ധി എന്ന് ആളുകൾ വിളിച്ചു. ഞാൻ പലപ്പോഴും ചോദിച്ചിട്ടുണ്ട് . മഹാത്മാഗാന്ധിയെ കണ്ടിട്ടുണ്ടോ? , ശിഷ്യനാണോ എന്ന്. അപ്പോഴും അദ്ദേഹം ചിരിച്ചു.
ചെറുതുരുത്തിയിലെ കണക്ക് പിള്ളയാണ് മൂപ്പർ . മുമ്പുള്ള എല്ലാ കടകളിലെയും സ്ഥാപനങ്ങളിലേയും , യത്തീംഖാനയുടെയും എല്ലാം കണക്കുകൾ അദ്ദേഹമാണ് ശരിയാക്കിയിരുന്നത് .

BP മണിക്ക പ്രസിഡൻ്റും ഉമ്മർകുട്ടിക്ക പള്ളി സെക്രട്ടറിയുമായിരുന്ന കാലത് ചെറുതുരുത്തി പള്ളിയുടെ കണക്കും അദ്ദേഹമാണ് നോക്കിയിരുന്നത് . ഒരിക്കൽ ജനറൽ ബോഡിക്ക് കണക്കിൽ തർക്കം വന്നു. ഉടനെ സെക്രട്ടറി പറഞ്ഞു. " ഇത് ഗോപാലൻ നായർ നോക്കിയകണക്കാണ് ". തർക്കം അവിടെ തീർന്നു.

നല്ല ഒരു മനുഷ്യനാണ് അദ്ദേഹം . ചിരിച്ച് മാത്രം കാണുന്നപ്പെടുന്ന ഗോപാലെട്ടനെ ഇനി കാണാൻ കഴിയില്ല , അദ്ദേഹം പോയി ,നമ്മേവിട്ട്

ഷക്കീർ ചെറുതുരുത്തി

കഥ

'സുഗന്ധത്തിന്റെ മാലാഖ ' പൂള പൂക്കാനായി ശുക്ലമണം പരത്തി നിൽക്കുന്ന ചെറുതുരുത്തി പുതിയ കൊച്ചിൻ പാലത്തിന്റെ ഇങ്ങേഅറ്റത്ത് എത്തിയപ്പോൾ
മൂക്കിലേക്ക് കാറ്റിലാടി അത്തറിന്റെ മണംവന്നു.
French fragrance ന്റെ സുഗന്ധം.
പൂളയുടെ കെട്ടമണത്തെ മാറ്റി ആമണം മൂക്കിൽ സ്ഥാനം പിടിച്ചു.
അതുവരെ അടക്കി പിടിച്ച ശ്വാസത്തെ ഉള്ളിലേക്ക് ഒന്നാഞ്ഞുവലിച്ചു പുറത്തുവിട്ടു.
വിട്ടശ്വാസം മുഴുവനായും ഒഴിയുന്നതിന്ന് മുൻപാണ് ആകാഴ്ച കണ്ണിൽവന്നത്.
ഇരുളിൽ, അണഞ്ഞ സ്ട്രീറ്റ് ലൈറ്റിന് താഴെ, എതിർവശത്തുനിന്നടിച്ച വാഹനത്തിന്റ പ്രകാശത്തിൽ, ഒരാൾ സ്ഫടികകുപ്പിയിൽനിന്ന് ഊദ് റോഡരികിലെ പുല്ലുകളിൽ ഒഴിക്കുന്നു.
'ഇതെന്ത് ഭ്രാന്ത്‌ '.?!
ഇത്രയും വിലപിടിപ്പുള്ള ഊദ് റോഡരികിൽ ഒഴിക്കുന്നയാളെ ഒന്ന് നോക്കി.
നീളൻ കുപ്പായമിട്ട്, നീളത്തിൽ താടി നീട്ടിയ യമൻ തൊപ്പിയണിഞ്ഞ നല്ലചെറുപ്പക്കാരൻ.
'അത്തർ ഭ്രാന്തോ..?
എത്രനല്ല ചെറുപ്പക്കാരൻ
പക്ഷെ,,
ആ സുഗന്ധം എന്നെ അവനിലേക്ക് ആകർഷിച്ചു. സുഗന്ധം തെളിച്ച് നടക്കുന്ന അവന്റെ ചുവടുകൾക്കൊപ്പം ഞാനും നടന്നു..അവൻ ഒരു മാലാഖകയാണെന്ന് എനിക്ക് തോന്നി. 'സുഗന്ധത്തിന്റെ മാലാഖ '
പെർഫ്യൂം : ദ സ്റ്റോറി ഓഫ് മർഡർ എന്ന ജർമൻ സിനിമയിൽ ജീൻ - ബാപ്റ്റിസ്റ്റ് തുറന്നുവിട്ട സുഗന്ധം ആരാച്ചാരെ ആകർഷിച്ചകണക്കെ
അയാൾക്കും ആ സുഗന്ധത്തിനുമൊപ്പം ഞാൻ നടന്നു. അയാൾ എത്തിച്ചേർന്നത് വഴിവക്കിൽ ഇട്ട പെർഫ്യൂം വാണിഭസ്ഥലത്താണ്.
അയാൾ
എന്നോട് ചോദിച്ചു
"ഏതാ വേണ്ടത് '
അൽപ്പം പരിഭ്രമിച്ച എനിക്ക്
അപ്പോഴാണ് കാര്യം പിടികിട്ടിയത്.
ഞാൻ പറഞ്ഞു " ഒന്നും വേണ്ട "
ഇതൊന്ന് വാസനിക്ക് എന്നുപറഞ്ഞു കയ്യിൽ പുരട്ടി.
ഒരു ചിരിയോടെ ഞാൻ മെല്ലെ നടന്നു നീങ്ങി
ഷക്കീർ ചെറുതുരുത്തി

നാളെ പെരുന്നാളാണ്


 

നാളെ പെരുന്നാളാണ്,
പള്ളിയുടെ വാതിൽക്കലെ ചവിട്ടുപടിയിൽ പുറത്തേക്കുനോക്കി അയാളിരുന്നു.

പെരുന്നാളിന്റെ തിരക്കാണ് റോഡിൽ.
വാഹനങ്ങൾക്ക് നീങ്ങാൻ കഴിയാത്ത അത്ര തിരക്ക്.
ഇറച്ചിക്കടയിൽ ആളുകൾ കൂടിനിൽ ക്കുന്നു. തോരാത്ത മഴയത്തും മുന്നിലെ തുണിക്കടയിൽ സ്ത്രീകളും കുട്ടികളും തിങ്ങി നിൽക്കുന്നു. പുറത്തെ ആൾക്കൂട്ടത്തെ കണ്ട് ഒറ്റപ്പെട്ട് അയാളിരുന്നു .

പള്ളിക്ക് മുന്നിലും തൊ ട്ടടുത്തുമായി പുതിയ കടകൾ തുറക്കുന്നതും . കടകളുടെ ഉദ്ഘാടത്തിന് തങ്ങൾ മാരും നേതാക്കളുമെല്ലാം വന്നുപോകുന്നത് അയാൾകണ്ടുകൊണ്ടിരുന്നു.

പള്ളിയിൽ കുട്ടികൾ വന്നു. മഗ്‌രിബ് നമസ്ക്കത്തിനു ശേഷം അവർ പുറത്തിറങ്ങി.

" ഇക്കാന്റ കടയിൽ ബ്രാൻഡ് ഐറ്റംസ് ആണ് "
അതിൽ ഒരാൾ പറഞ്ഞു.
"വില കൂടുതലാ "
വേറെയൊരു പയ്യൻ ഇടപെട്ടു.
"1500രൂപയിൽ കുറഞ്ഞു എന്ത് ഷർട്ട് "
മറ്റൊരുപയ്യൻ കൂടെകൂടി.
അവരുടെ ചർച്ച അവസാനിച്ചപ്പോൾ, അവർ പുതിയതായി തുറന്ന ബ്രോസ്റ്റഡ് കടയിലേക്ക് നടന്നു.

പിന്നെ യുവാക്കൾ പുറത്തുവന്നു.
നാളെ പോകേണ്ട യാത്ര കളെകുറിച്ചും മഴയെ കുറിച്ചും അവർ കുറച്ചുനേരം തോരാതെ പറഞ്ഞു.

പിന്നെ പ്രായമായവരും പള്ളിയിൽ ബാക്കിയുണ്ടായിരുന്നവരും പുറത്ത് വന്നു. അവർ പെരുന്നാളിന്റെ വിഭവങ്ങളെകുറിച്ച് പറഞ്ഞു
"എല്ലാണ്ടാവും വീട്ടിൽ പക്ഷെ ഞമ്മക് എന്ത് കാര്യം, എല്ലാം നിയന്ത്രണത്തിലാണ്."
പിരിഞ്ഞുപോകവേ ഒരു മധ്യവയസൻ
പിറുപിറുത്തു.

യു പിലെ കാൺപൂറിൽ നാളെത്തന്നെയാണ് പെരുന്നാൾ. അയാൾ നാട്ടിൽ നിന്നുവന്നിട്ട് കൊല്ലം ഒന്നുകഴിഞ്ഞു. കേരളത്തിലെ ഉത്സവകാലത്ത് കളിപ്പാട്ടങ്ങളുമായ് വില്പനക്ക് വന്നതാണ്. സീസൺ രണ്ടു കഴിഞ്ഞു. കാര്യമായ സമ്പാദ്യം ഉണ്ടായില്ല. കുടലിൽ അൾസർ വന്നു ഓപ്പറേഷൻ ചെയ്തതിൽപിന്നെ കനപ്പെട്ടപണിയൊന്നും എടുക്കാൻ കഴിയാതെയായി. ഇപ്പോൾ പള്ളികൾക്ക് മുന്നിലിരിക്കും. ആരെങ്കിലും എന്തെങ്കിലും നൽകും. നാട്ടുകാര് ഇങ്ങനെ ഒട്ടനവധി പേരെ ദിനവും കാണുന്നുണ്ട്.
ഈ പെരുന്നാളുകഴിഞ്ഞു നാട്ടിലേക്ക് ഒന്ന് പോകാൻ അയാൾ ആഗ്രഹിച്ചു.

നാളെ
പള്ളിയിൽ ആളുകൾ വരും. തക്ബീറുകൾ മുഴക്കും. നമസ്ക്കാരശേഷം അവർ പരസ്പരം ആശ്ലേഷിക്കും. പിന്നെ പിരിഞ്ഞു പോകും.
അയാൾ പിന്നെ ഇനിയും നടന്നു തേഞ്ഞുതീരാത്ത കാല്പാദങ്ങൾ മണ്ണിലുറപ്പിച്ചു നടന്നകലും.

ഷക്കീർ ചെറുതുരുത്തി

ഉസ്താദ് ജിന്നിനെ കണ്ട കഥ


 

ഉസ്താദ് ജിന്നിനെ കണ്ട കഥ
(ഒരു അനുഭവം )

സംഭവം ഇപ്പോഴല്ല 1998 ലാണ്. താഴത്തെ മദ്രസയിലെ ഉസ്താദാണ് അബൂബക്കർ.
ഉസ്താദും ഞാനും നല്ല ചങ്ങാതിമാർ ആണ്. അതറിയണമെങ്കിൽ വൈകീട്ട് ആ പഴയ മദ്രസ്സയിലേക്ക് ഒന്ന് വരണം.

ഒരു മേശക്കുമുകളിൽ ഉണ്ടാവും ഉസ്താദ്. അപ്പുറത്തെ ബെഞ്ചിനുമുകളിൽ ഞാനും.

" എടോ വഹ്ഹാബി... പുത്തൻ വാദി. നബിടെ ശരീരം മണ്ണുത്തിന്നോ..?"
അബൂബക്കർ ഉസ്താദ് ഒച്ചയിടും.

ഞാൻ പറയും
" ഞാൻ വഹ്ഹാബിയല്ല ജമാഅത്ത് ഇസ്‌ലാമിക്കാരനാണ്. മണ്ണ് തിന്നും എന്നത് ഞാൻ പറഞ്ഞില്ല "

വീണ്ടും ഉസ്താദ് ഇടപെടും
"അപ്പൊ പ്രബോധനത്തിൽ വന്നതോ..?

"ഉസ്താദേ.. അത് ഹദീസ്
ചർച്ചയാണ്. പ്രബോധനം മണ്ണ് തിന്നും എന്നുപറഞ്ഞില്ല."
ഞാൻ ഇടയ്ക്കുകയറും.

മിക്കവാറും ദിവസം ഞങ്ങൾ ഇങ്ങനെ തർക്കിക്കും.
അതുകഴിഞ്ഞു ചിരിച്ചിട്ട് ഉസ്താദ് പറയും
"നീ മാറില്ല..നിന്നോട് വെറുതെ തർക്കിച്ചു എൻ്റെ നേരംപോയി ". വാ ഇനിനമുക്ക് ചായക്ക് പോകാം."

ഇങ്ങനെ എല്ലാം തർക്കിച്ചു തല്ലുകൂടിയാലും അവസാനം ഞങ്ങൾ ചായകുടിക്കാൻ പോകും.നാട്ടുവർത്തമാനങ്ങൾ പറഞ്ഞിരിക്കും. ഈ തർക്കം ഒന്നും സൗഹൃദത്തിൽ വിള്ളൽ ഉണ്ടാക്കിയില്ല.

ഞാൻ അന്ന് താമസിച്ചിരുന്നത് പള്ളിയുടെ പുറകിലുള്ള ഉമ്മാന്റെ തറവാട്ടിലാണ്.
എന്നും മദ്രസ്സയുടെ പിറകിലെ ഗൈറ്റ് വഴിയാണ് ഞാൻ കടയിലേക്ക് പോകുന്നത് പള്ളിക്ക് സമീപത്താണ് എന്റെ കട. ചിലപ്പോൾ ഗേറ്റ് കമ്മറ്റിക്കാർ പൂട്ടും. ആളുകൾ റോഡിലെത്താൻ ഷോട്ട്കട്ടായി ഉപയോഗിക്കുന്നത് കാരണം.
അപ്പോൾ മദ്രസ്സക്ക്‌ പുറകിലുള്ള മതിൽ ചാടി കടന്നാണ് ഞാൻ പോകുക. ആമതിൽ എൻ്റെ വീടിനെ പിറകിൽനിന്നും മറച്ചിരുന്നു. പഴയ മതിലാണ്. ആഴത്തിലുള്ള അഴുക്ക് ചാൽ വീടിനും മതിലിനുമിടയിൽ ഉണ്ട്.

ഒരുദിവസം രാത്രി ഭക്ഷണംകഴിച്ചു മതിൽ ചാടിയതും പൊളിഞ്ഞു വീണതും ഒരുമിച്ചായിരുന്നു. ഭാഗ്യത്തിനു മതിലിനു അടിയിൽ പെടാതെ രക്ഷപ്പെട്ടു. പിന്നെ ഞാൻ അവിടെ നിന്നില്ല. മതിലുപൊളിച്ച പേടിയിൽ കടയിലേക്ക്ഓടി.
മിക്കവാറും കടയിൽതന്നെയാണ് കിടക്കുക.

സുബ്ഹി നിസ്കാരത്തിനു ശേഷം അബൂബക്കർ ഉസ്താദ് അടുത്തുവന്ന് എന്നോട് ചോദിച്ചു

"ജിന്നിൽ വിശ്വാസമുണ്ടോ..?"

ഞാൻ പറഞ്ഞു " ജിന്നിൽ മാത്രമല്ല ഇന്സുലുമുണ്ട് വിശ്വാസം എന്തേ..? "

"ഞാൻ ഇന്നലെ ജിന്നിനെ കണ്ടു "
ഞാൻ ഒന്ന് ചിരിച്ചു.
ഉസ്താദ് പറഞ്ഞു " വള്ളാഹി "
നിന്റെ വീടിന്റ പിറകിൽ.

എനിക്ക് ഒന്നും മനസിലായില്ല
ഞാൻ അങ്ങനെ വീട്ടിലേക്ക് പോയി.

വീട്ടിലെത്തിയപ്പോൾ ഉമ്മ പറഞ്ഞു.
" നീ ചോറ് തിന്ന് പോയഉടനെ ആമതിൽ പൊളിഞ്ഞു വീണു. നിസ്ക്കാരപ്പായിലായിരുന്നു ഞാൻ. ഒരുവിളക്ക് എടുത്തു ഓടിവന്നു നോക്കുമ്പോൾ മദ്രസ്സയിൽ കിടന്നുറങ്ങിയ ഉസ്താദ് എന്തൊക്കൊയോ ചെല്ലി ഊതി കയ്യിലെ വെള്ളം എന്റെനേരെ ഒഴിച്ചു. അപ്പോൾ വിളക്ക് കെട്ടു ഞാൻ പുരയിലേക്ക് കയറി.

എനിക്ക് ചിരി അടക്കാനായില്ല. മതിൽ വീണ കാര്യം അതുവരെ ഉസ്താദ് അറിഞ്ഞിരുന്നില്ല.
ഞാൻ ഉസ്താദിന്റെ അടുത്തേക്ക് ഓടി.
ചിരിച്ചുശ്വാസം കിട്ടാതായ എൻ്റെ പുറത്ത് കൊട്ടി ഉസ്താദ് ചോദിച്ചു. 'എന്തേ '
ഈ ജിന്നിൽ എനിക്ക് വിശ്വാസമില്ല..
"കാരണം..?"
അത് ജിന്നല്ല ഇൻസാണ്.

ആ സംഭവം ഇടക്ക് ഞങ്ങൾ പറയും ചിരിക്കും.വല്ലാതെ കളിയാക്കുമ്പോൾ ഉസ്താദ് എന്നെ പേടിപ്പിക്കും മതിൽ പൊളിച്ചത് നീയാണ് എന്ന് ഞാൻ കമ്മറ്റിക്കരോട് പറയും എന്ന് പറഞ്ഞ്.കുറച്ചു കാലത്തിനുശേഷം കമ്മറ്റി മാറി. ഖത്തീബ് അബൂബക്കർ ഫൈസിപോയശേഷം അബൂബക്കർ ഉസ്താദും മദ്രസ്സവിട്ട് പോയി.
...................................

ഷക്കീർ ചെറുതുരുത്തി

അബൂബക്കർ ഫൈസി ഉസ്താദും ചേകന്നൂരും



അബൂബക്കർ ഫൈസി ഉസ്താദും
ചേകന്നൂരും

     ജിന്നിനെ കണ്ട കഥ വായിച്ചശേഷം ഒരാൾ എനിക്ക് ഈ ഫോട്ടോ അയച്ചു തന്നു.
ഏറെ കാലം ചെറുതുരുത്തി മഹല്ല് ഖത്തീബ് ആയിരുന്ന അബൂബക്കർ ഫൈസിയുടെ ചിത്രം.

*അദ്ദേഹത്തെ ഓർക്കുമ്പോൾ ആദ്യം എനിക്ക് ഓർമ്മ വരുക* ചേകന്നൂരുമായി ബസിൽ നടന്ന സംവാദമാണ്.

അത് ഒരിക്കൽ ഉസ്താദ് ഞാനുമായി പങ്കുവെക്കുകയുണ്ടായി.

ആദ്ദേഹത്തിന്റ ശൈലിയിൽ പറഞ്ഞാൽ.
" ഇയ്യിദ്കേക്ക് ഷക്കീറെ "
എന്ന അഭിസംബോധനയിൽ ആസംഭവം വിവരിച്ചു.

 അബൂബക്കർ ഫൈസി ഉസ്താദ്. പഠനം കഴിഞ്ഞുപട്ടിക്കാട് ജാമിയനൂരിയയിൽ തന്നെ പഠിപ്പിക്കുന്ന കാലം.അന്ന് ചേകന്നൂർ' ചേകന്നൂർ മൗലവി ആയിട്ടില്ല. അബുൽ ഹസൻ ആയി അദ്ദേഹം ശാന്തപുരം ഇസ്ലാമിയ്യ കോളേജിലെ ഒരു അധ്യാപകനാണ്. പക്ഷേ അദ്ദേഹത്തിൻറെ ഹദീസുമായി ബന്ധപ്പെട്ട വഴിപിഴച്ച വാദങ്ങൾഒക്കെ അന്നേ മുളപൊട്ടിയിരുന്നു എന്നാണ് ഉസ്താദ് പറഞ്ഞത് .

 അങ്ങനെയിരിക്കെയാണ് ഉസ്താദ് നാട്ടിലേക്ക് ബസ്സ് കാത്തു നിന്നതും, ഒരു ബസ്സ്‌ വന്ന് അതിൽ കയറിയതും.

 ഉസ്താദിനെ കണ്ടപാടേ ഒരാൾ സീറ്റ് നൽകി ഇരിക്കാൻ പറഞ്ഞു. ചേകന്നൂരായിരുന്നു ഉസ്താദിന് സീറ്റ് കൊടുത്തത്.
ഉസ്താദ് ഇരുന്നു. കുശാലാന്വേഷണ ങ്ങൾക്ക്‌ ശേഷം ചേകന്നൂർ തന്റെ പതിവ് തന്ത്രം പുറത്തെടുത്തു.

 പട്ടിക്കാട്ടുനിന്നും ബസ്സിൽ കയറുന്ന ജാമിയനൂരിയയിൽ പഠിക്കുന്ന കുട്ടികളെ ഇതുപോലെ വട്ടം കറക്കൽ ചേകന്നൂരിന്റ സ്ഥിരം പണിയാണ്. ഏതെങ്കിലും ഹദീസ് എടുക്കും എന്നിട്ട് അതിന്റെ സനദ് ചർച്ച ചെയ്യും പിന്നെ അതിലെ ഒരാൾ ശരിയല്ല എന്ന വാദത്തിലേക്ക് മൂപ്പർ വരും . ഉസ്താദിനു കാര്യം പിടികിട്ടി. ഉസ്താദും വിട്ടില്ല ചർച്ച ഉച്ചത്തിലായി. വാക്ക് തർക്കം മൂത്തപ്പോൾ രണ്ട് പേരെയും കണ്ടക്ടർ ഇറക്കിവിട്ടു.പിന്നീട് വന്ന ബസ്സിൽ ഉസ്താദ് കയറി ചേകന്നൂർ കയറിയില്ല.

ആസംഭവം പറഞ്ഞെങ്കിലും ഏതാണ് ആ സനദ് . എന്താണ് ആചർച്ച എന്നത് അബൂക്കർ ഫൈസി ഉസ്താദ് എനിക്ക് മനസ്സിലാകില്ല എന്നറിയുന്നതിനാൽ വിശദമായി പറഞ്ഞില്ല.
"പക്ഷെ സകീറെ അദ്ദേഹം നല്ല വിവരമുള്ള മനുഷ്യനാ.." ഉസ്താദ് അതും പറഞ്ഞ് നിർത്തി

*പറയുമ്പോൾ എല്ലാം പറയണമല്ലോ*...

‌ ജമാഅത്തെ ഇസ്ലാമിയെ അബൂക്കർ ഫൈസി ഉസ്താദ് നന്നായി വിമർശിക്കും. ഒപ്പം അന്ന് ചെറുതുരുത്തിയിൽ നിലനിന്നിരുന്ന 'അൻസാർ സുന്നി ഫെഡറേഷൻ ' എന്ന സംഘടനയെയും വിമർ ശിച്ചിരുന്നു. ആദ്യമൊന്നും A S F നെ വിമർശിക്കുന്നത് എന്തിനാണ് എന്ന് എനിക്കറിയില്ലായിരുന്നു. പിന്നീട് ആസംഘടന പിരിച്ചുവിട്ടു A P വിഭാഗം ssf ൽ ലയിച്ചു. അത് കണ്ടപ്പൊഴാണ് കാര്യം പിടികിട്ടിയത് .
‌ഉറച്ച E K വിഭാഗം സമസ്ത നേതാവ്കൂടിയായ ഉസ്താദ് പിന്നീട് SKSBV സംഘടനക്ക് രൂപം നൽകി അത് E K സമസ്തയുടെ സംഘടനയായിരുന്നു.
‌ അതിലൂടെ വളർന്ന് വലിയ നേതാവായ ഒരാളാണ് ഷാഹിദ് കോയ തങ്ങൾ വലിയക്കതൊടി.
‌  അന്ന് അതിൽ ഉണ്ടായിരുന്ന ചിലരാണ് മാഹിർ കല്ലിങ്ങൽ, ഫൈസൽ പൂച്ചിങ്ങൽ എന്നിവർ. ഇവർ അന്ന് ഉസ്താദിന്റ ദർസിൽ പഠിക്കുന്നവരുമായിരുന്നു. അന്നാണ് ചെറുതുരുത്തി മഹല്ലിൽ അവസാനമായി ദർസ് ഉണ്ടായത് പിന്നീട് ദർസ് ഉണ്ടായത് ഓർക്കുന്നില്ല.

‌*പറയുമ്പോൾ ചിലതുകൂടി പറയേണ്ടതുണ്ട്*

അന്ന് ഉസ്താദുമായി പിണങ്ങിയ ഇന്നത്തെ പ്രമുഖർ ഉസ്താദിന്റ പിന്നിൽനിന്ന് നസ്കരിച്ചിരുന്നില്ല. ആപിണക്കം അവരെ മഹല്ല് വരെ മാറാൻ പ്രേരിപ്പിച്ചു.

ഞാനുമായി നല്ല ബന്ധം തന്നെ ഉണ്ടായിരുന്നു. ആശയപ്രശ്നം ഒന്നും വ്യക്തി ബന്ധത്തിൽ നിഴലിച്ചിരുന്നില്ല.

 ഞാൻ ഒരിക്കൽ ഉസ്താദിനെ കണ്ട്ഒരുകാര്യം വിശദീകരിച്ചു. അത് Sio അന്ന് നെറ്റ് വർക്കുമാർക്കറ്റ്റിംഗിന്റെ ചതിക്കുഴികൾക്കെതിരെ നടത്തിയ ക്യാമ്പയിൻസന്ദേശം ആയിരുന്നു. പിറ്റത്തെ വെള്ളിയാഴ്ച ജുമുഅക്ക് മുൻപ് നടത്തുന്ന മലയാളം പ്രസംഗത്തിൽ ഉസ്താദ് അത് ഗൗരവമായി അവതരിപ്പിച്ചു. അതുഞാൻ വാർത്തയായി മാധ്യമത്തിൽ നൽകി.
ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ട് . ഉസ്താദിന്റെ മകന്റെ ഒരു ബിൽഡിങ്ങിൽ 'ചിശ്ത്തി ബിൽഡിങ് ' എന്നെഴുതാനും പോയിരുന്നു.

 പക്ഷെ ഉമ്മർകുട്ടിക്കാന്റെ കാലവും ഉസ്താദിന്റ കാലവും ഒരുമ്മിച്ചാണ് തീർന്നത്. പുതിയ കമ്മറ്റി വന്നു പിറ്റേന്ന് ഉസ്താദ് യാത്ര പറയാൻ വന്നില്ല. അദ്ദേഹം പോയി. കുറെ കാലത്തിനുശേഷം ഞാൻ അന്വേഷിച്ചപ്പോൾ അദ്ദേഹം ഈ ലോകത്തുനിന്നും പോയിരുന്നു. ഹദീസ് നിദാന ശാസ്ത്രത്തിൽ നല്ല അവഗാഹമുള്ള പണ്ഡിതനായിരുന്നു.അദ്ദേഹത്തിന്റെ ഖബറിടം അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ

ഷക്കീർ ചെറുതുരുത്തി
 

കുടമാറ്റം സിനിമ ലൊക്കേഷനിലെ മുങ്ങിമരണം


 

കുടമാറ്റം 
സിനിമ ലൊക്കേഷനിലെ
മുങ്ങിമരണം

എൻ്റെ മനസിപ്പോഴും ചോദിക്കുന്നു!.
സലാമിനെയും മറ്റുള്ളവരെയും ആദരിക്കേണ്ടിയിരുന്നില്ലേ......?
ആസംഭവം ഓർക്കുമ്പോഴൊക്കെ ഇക്കാര്യം ചോദ്യമായി ഉയരും.
ധീരതക്കുള്ള അവാർഡിനു അർഹരായിരുന്നില്ലേ അവർ ..!?

സംഭവം 1996 ലാണ് എന്നാണ് ഓർമ്മ.
പഴയ ഭാരതപ്പുഴയാണ്.
സി രാധാകൃഷ്ണൻ വിശേഷിപ്പിച്ച 'ഭാരതകാട് '.
ചെറുതുരുത്തിയിലും അന്ന് ഭാരതപ്പുഴക്ക് സമാനമായ അവസ്ഥയാണ്. മൺകൂനകളും ഉയർന്ന പുല്ലുകളും നിറഞ്ഞു നിൽക്കുന്ന ഭാരതപ്പുഴയിൽ അങ്ങിങ്ങ് മരങ്ങളും വളർന്നു നിൽക്കുന്നുണ്ട്.
പിന്നെ മണലെടുപ്പിൽ രൂപപ്പെട്ട ഗർത്തങ്ങളും. അതിനിടയിലൂടെയാണ് ഭാരതപ്പുഴ ചാലിട്ട് ഒഴുകിയിരുന്നത്. ഇത് ഒരുപഴയ ഓർമ്മക്കാഴ്ചയാണ്.

മിക്കവാറും ദിവസങ്ങളിൽ വൈകീട്ട് ചെറുതുരുത്തി സഹകരണ ആശുപത്രി കടവിൽ (ഇന്ന് ശിവക്ഷേത്രം കടവ് )കുളിക്കാൻ പോകും.
അന്ന് നാട്ടിലെ അധികമാളുകളും കുളിച്ചിരുന്നത് പുഴയിൽ ആയിരുന്നു.
രാവിലെ നേരത്തെ പണിക്കുപോകുന്നവരും വൈകീട്ട് പണികഴിഞ്ഞുവരുന്നവരും കുളിക്കാൻവരും.

മെലിഞ്ഞുണങ്ങിയ പുഴ വേനൽക്കാലത്തു മുറിച്ചുകടക്കാൻ എളുപ്പമാണ് . തെക്കേ റോഡിലുള്ള ഓട്ട് കമ്പിനിയിലേക്ക് ജോലിക്കുപോകുന്നവരും നമ്പ്രം വഴി വടക്കോട്ട് പോകുന്നവരും പുഴ മുറിച്ചുകടന്നാണ് അന്ന് പോയിരുന്നത്.
(തടയണ വന്നശേഷം നിറഞ്ഞുനിൽക്കുന്ന പുഴ എത്രവേനൽ ആയാലും ഇപ്പോൾ മുറിച്ചുകടക്കാനാവില്ല.)

ഉച്ചകഴിഞ്ഞാൽ പുഴയിൽ ആളുകൾ ഉണ്ടാവില്ല.
പക്ഷെ, വടക്കേലെ മോമുട്ടിക്കയും അബുക്കയും ആസമയത്ത് അവിടെ ചൂണ്ടലിട്ട് ഇരിക്കുന്നുണ്ടാവും.
അന്ന് വൈകീട്ട് അവരും കടവിലില്ല.ആ
സമയത്താണ് ഞാൻ വെറുതെ പുഴയിലേക്ക് പോയത്. കുറച്ചുപേരെ കടവിൽ ഉണ്ടായിരുന്നുള്ളു. പുഴക്കപ്പുറത്തു റയിൽവേ പാലത്തിനു സമീപത്തായി സിനിമാ ചിത്രീകരണം നടക്കുന്നുണ്ട്. കൊച്ചിൻ ബ്രിഡ്ജിനു ഇപ്പുറത്തുമുണ്ട് ഒരുസിനിമയുടെ ഷൂട്ടിങ് . പുതിയ പാലം വന്നിട്ടില്ല പഴയ പാലമാണ്.
അക്കാലത്ത് ചെറുതുരുത്തി 'മിനി കോടമ്പക്കമാണ്'. നാട്ടുകാർ സൂപ്പർ സ്റ്റാറുകളെ കണ്ടുമടുത്തകാലം. സാക്ഷാൽ രജനീകാന്തിനെ ആരാധക കൂട്ടങ്ങൾ ഇല്ലാതെ കണ്ടകാലം.

ഞാൻ പടികൾക്കുമുകളിൽ ഇരിക്കാൻ തുടങ്ങിയിട്ട് നേരം ഏറെയായി. വന്നവരെല്ലാം പോയി. പിന്നെ എൻ്റെ അയൽവാസി കുഞ്ഞലവിക്കാന്റെ മകൻ സലാം വന്നു.
അപ്പോൾ പുഴക്കപ്പുറത്തെ മണലിൽ കൂടി ഒരു സംഘമാളുകൾ വരുന്നത് ദൂരയായികണ്ടു. വർണ്ണ വസ്ത്രങ്ങൾധരിച്ച ഇരുപതിലധികംവരുന്ന ആളുകൾ. റെയിൽവേ പാലത്തിനു അടുത്തായി ചിത്രീകരിച്ചുകൊണ്ടിരുന്ന സിനിമയിലെ ഡാൻസേഴ്സ് ആണത്.
‌ആ വരവിനും ഒരു നൃത്തചുവട് ഉണ്ടായിരുന്നു. വരിയായി അടിവെച്ച് അവർ കൊച്ചിൻ ബ്രിഡ്ജിനെ ലക്ഷ്യമാക്കിവന്നു. വെള്ളം കുറഞ്ഞ പുഴയുടെ ആഭാഗത്തുകൂടി ആളുകൾ പുഴകടക്കുന്നുമുണ്ട്. കൈകൾ കോർത്തുപിടിച്ചു വന്ന സംഘം പെട്ടെന്ന് കടവിന് മുന്നിലായി ഇടത് വശത്തേക്ക് ഇറങ്ങി.പക്ഷേ ആ ഭാഗത്തു ആഴമുള്ളകുഴിയുണ്ടായിരുന്ന കാര്യം അവർക്ക് അറിയില്ലായിരുന്നു.
 ‌ഇപ്പുറത്തെ കടവിൽ ആരുമില്ല. രണ്ടു മൂന്നുപേർ പടികൾ ഇറങ്ങി വരുന്നതേയുള്ളു. പക്ഷെ സലാം ഇവരുടെ വരവും നോക്കി പുഴക്കു നടുവിലായി വെള്ളത്തിൽ നിൽപ്പുണ്ട്. സലാമിന് നന്നായി നീന്തൽ അറിയാം. അവൻ ഉറക്കെ ഒച്ചവെക്കാൻ തുടങ്ങി
‌"ഇറങ്ങല്ലേ ഇറങ്ങല്ലേ "
‌ പക്ഷെ അതൊന്നും മലയാളം അറിയാത്ത അവർക്ക് പെട്ടെന്ന് മനസിലാക്കാൻ ആയില്ല. അവർ മലയാളികളല്ല എന്ന് സലാമിനും പിടികിട്ടിയില്ല. സലാമിന്റെ ഒച്ചകേട്ട് കടവിലേക്ക് എത്തികൊണ്ടിക്കുന്നവർക്ക് കാര്യങ്ങൾ മനസിലാവും മുൻപ് അവർ കൈകൾ കൂട്ടിപിടിച്ച് ചങ്ങല തീർത്ത് വെള്ളത്തിലിറങ്ങി. ആ ചങ്ങല മുറിഞ്ഞു ആളുകൾ മുങ്ങിപൊന്തി. കൂടെയുള്ളവർ അലറിക്കരഞ്ഞു.സലാം അവരുടെ അടുത്തേക്ക് നീന്തി. ഒപ്പം പടിയിറങ്ങി വന്നവരും പടവിൽ നിന്നവരും പുഴയുടെ മറുകരയിലേക്ക് നീന്തി.
‌ആദ്യമെത്തിയത് സലാമാണ് എന്നാണ് ഓർമ്മ. മുങ്ങിക്കൊണ്ടിരിക്കുന്നവരിൽ കിട്ടിയവരെ കരക്ക് അടുപ്പിച്ചു. കൂടെനീന്തിഎത്തിയവരുടേയും ശ്രമഫലമായി നാലുപേരെ കരക്കടുപ്പിച്ചു. അപ്പോഴേക്ക് മൂന്ന് പേർ വെള്ളത്തിന്റെ അടിയിലേക്ക് പോയി. ആളുകൾ കുറവായിരുന്നു ആർക്കും ഒന്നും ചെയ്യാനും കഴിയാത്ത അവസ്ഥ. നീന്തൽ വശമില്ലാത്ത ഞാൻ ഇപ്പുറത്തു ശബ്ദം നിലച്ചുനിന്നു. കൂട്ട അലർച്ചക്കൊടുവിൽ ആളുകൾ ഓടിയെത്തി.
‌അപ്പോഴേക്കും മൂന്ന് പേരും വെള്ളത്തിൽ താഴ്ന്നു പോയിരുന്നു.

 പിന്നെ ഫയർ ഫോഴ്‌സ് വന്നു പക്ഷെ താഴ്ന്നുപോയവരെ പുറത്തെടുക്കാൻ അവർക്കായില്ല. വെളിച്ചം കുറഞ്ഞു. സൂര്യൻ അസ്തമിച്ചു. ഇരുട്ട് കയറിതുടങ്ങി.വലിയ ലൈറ്റ്കൾ എത്തി.

 കൊച്ചിൻ ബ്രിഡ്ജിനു സമീപം അന്ന് ആറാം തമ്പുരാന്റെ ഷൂട്ടിങ് ആണ് നടക്കുന്നത് എന്നാണ് ഓർമ്മ. അവിടെ നിന്നുമാണ് ലൈറ്റുകൾ കൊണ്ടുവന്നത്.
.
 അവസാനം ഉമ്മർക്കവന്നു. (ഉമ്മർക്കാനെ കുറിച് പിന്നീട് വിശദമായി എഴുതാം. അത് പുഴനിറഞ്ഞു നിൽക്കുമ്പോൾ വേണം എഴുതാൻ അത് വലിയൊരു ചരിത്രമാണ്.) അതുവരെ പുഴക്കടിയിൽ മൃതദേഹങ്ങളിൽ തൊട്ടവർക്ക് അതെടുക്കാൻ ധൈര്യമുണ്ടായിരുന്നില്ല. CITU മണിക്കയും കുറേമുങ്ങി. ആദ്യ മൃതദേഹം എടുത്തത് ഉമ്മർക്കതന്നെയാണ്.
പിന്നീട് ആരൊക്കയോ മൃതദേഹങ്ങൾ പുറത്തെടുത്തു. ചെറുതുരുത്തിയെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു അത്. മൃതദേഹം എടുത്തവർക്ക് സിനിമക്കാർ എന്തൊക്കയോ നൽകി.അവസാന മൃതദേഹവും എടുക്കുംവരെ സലാം പുഴയിൽ ഉണ്ടായിരുന്നു. അപ്പോൾ അവിടെ കൂടിയവരോടൊക്കെ നാലുപേരെ രക്ഷപ്പെടുത്തിയ കാര്യം അവൻ പറയുന്നു ണ്ടായിരുന്നു. പുഴയുടെ അടിയിലേക്ക് താഴ്ന്നുപോയവരെ കുറിച്ചുള്ള വേവലാതിയിൽ ആരും ആവാക്കുകൾ ശ്രദ്ധിച്ചിരുന്നില്ല.ശവം എടുക്കാൻവന്നവരെ ജനം ആഘോഷിച്ചുകൊണ്ടിരിക്കുമ്പോൾ
അയാൾ ആ പടികൾ കയറി. അതുവരെ എടുത്ത തോർത്ത് മാറ്റി മുണ്ട്എടുത്ത് തിരിഞ്ഞുനോക്കാതെ നടന്നു.

 പിന്നീട് ആസിനിമ തിയറ്ററിൽ നിന്നും ടെലിവിഷനിൽനിന്നും കണ്ടപ്പോഴെല്ലാം ആദ്യത്തിലും അവസാനത്തിലും ഞാൻ പരതി. പക്ഷെ,മരിച്ചവരുടെ ഫോട്ടോയോ പേരോ ഒന്നും കണ്ടില്ല. രക്ഷിച്ചവരെ പോലെ അവരും മറവിയിലേക്ക് ആണ്ടുപോയിക്കാണും.........

ഷക്കീർ ചെറുതുരുത്തി