2023 ജനുവരി 19, വ്യാഴാഴ്‌ച

ഉസ്താദ് ജിന്നിനെ കണ്ട കഥ


 

ഉസ്താദ് ജിന്നിനെ കണ്ട കഥ
(ഒരു അനുഭവം )

സംഭവം ഇപ്പോഴല്ല 1998 ലാണ്. താഴത്തെ മദ്രസയിലെ ഉസ്താദാണ് അബൂബക്കർ.
ഉസ്താദും ഞാനും നല്ല ചങ്ങാതിമാർ ആണ്. അതറിയണമെങ്കിൽ വൈകീട്ട് ആ പഴയ മദ്രസ്സയിലേക്ക് ഒന്ന് വരണം.

ഒരു മേശക്കുമുകളിൽ ഉണ്ടാവും ഉസ്താദ്. അപ്പുറത്തെ ബെഞ്ചിനുമുകളിൽ ഞാനും.

" എടോ വഹ്ഹാബി... പുത്തൻ വാദി. നബിടെ ശരീരം മണ്ണുത്തിന്നോ..?"
അബൂബക്കർ ഉസ്താദ് ഒച്ചയിടും.

ഞാൻ പറയും
" ഞാൻ വഹ്ഹാബിയല്ല ജമാഅത്ത് ഇസ്‌ലാമിക്കാരനാണ്. മണ്ണ് തിന്നും എന്നത് ഞാൻ പറഞ്ഞില്ല "

വീണ്ടും ഉസ്താദ് ഇടപെടും
"അപ്പൊ പ്രബോധനത്തിൽ വന്നതോ..?

"ഉസ്താദേ.. അത് ഹദീസ്
ചർച്ചയാണ്. പ്രബോധനം മണ്ണ് തിന്നും എന്നുപറഞ്ഞില്ല."
ഞാൻ ഇടയ്ക്കുകയറും.

മിക്കവാറും ദിവസം ഞങ്ങൾ ഇങ്ങനെ തർക്കിക്കും.
അതുകഴിഞ്ഞു ചിരിച്ചിട്ട് ഉസ്താദ് പറയും
"നീ മാറില്ല..നിന്നോട് വെറുതെ തർക്കിച്ചു എൻ്റെ നേരംപോയി ". വാ ഇനിനമുക്ക് ചായക്ക് പോകാം."

ഇങ്ങനെ എല്ലാം തർക്കിച്ചു തല്ലുകൂടിയാലും അവസാനം ഞങ്ങൾ ചായകുടിക്കാൻ പോകും.നാട്ടുവർത്തമാനങ്ങൾ പറഞ്ഞിരിക്കും. ഈ തർക്കം ഒന്നും സൗഹൃദത്തിൽ വിള്ളൽ ഉണ്ടാക്കിയില്ല.

ഞാൻ അന്ന് താമസിച്ചിരുന്നത് പള്ളിയുടെ പുറകിലുള്ള ഉമ്മാന്റെ തറവാട്ടിലാണ്.
എന്നും മദ്രസ്സയുടെ പിറകിലെ ഗൈറ്റ് വഴിയാണ് ഞാൻ കടയിലേക്ക് പോകുന്നത് പള്ളിക്ക് സമീപത്താണ് എന്റെ കട. ചിലപ്പോൾ ഗേറ്റ് കമ്മറ്റിക്കാർ പൂട്ടും. ആളുകൾ റോഡിലെത്താൻ ഷോട്ട്കട്ടായി ഉപയോഗിക്കുന്നത് കാരണം.
അപ്പോൾ മദ്രസ്സക്ക്‌ പുറകിലുള്ള മതിൽ ചാടി കടന്നാണ് ഞാൻ പോകുക. ആമതിൽ എൻ്റെ വീടിനെ പിറകിൽനിന്നും മറച്ചിരുന്നു. പഴയ മതിലാണ്. ആഴത്തിലുള്ള അഴുക്ക് ചാൽ വീടിനും മതിലിനുമിടയിൽ ഉണ്ട്.

ഒരുദിവസം രാത്രി ഭക്ഷണംകഴിച്ചു മതിൽ ചാടിയതും പൊളിഞ്ഞു വീണതും ഒരുമിച്ചായിരുന്നു. ഭാഗ്യത്തിനു മതിലിനു അടിയിൽ പെടാതെ രക്ഷപ്പെട്ടു. പിന്നെ ഞാൻ അവിടെ നിന്നില്ല. മതിലുപൊളിച്ച പേടിയിൽ കടയിലേക്ക്ഓടി.
മിക്കവാറും കടയിൽതന്നെയാണ് കിടക്കുക.

സുബ്ഹി നിസ്കാരത്തിനു ശേഷം അബൂബക്കർ ഉസ്താദ് അടുത്തുവന്ന് എന്നോട് ചോദിച്ചു

"ജിന്നിൽ വിശ്വാസമുണ്ടോ..?"

ഞാൻ പറഞ്ഞു " ജിന്നിൽ മാത്രമല്ല ഇന്സുലുമുണ്ട് വിശ്വാസം എന്തേ..? "

"ഞാൻ ഇന്നലെ ജിന്നിനെ കണ്ടു "
ഞാൻ ഒന്ന് ചിരിച്ചു.
ഉസ്താദ് പറഞ്ഞു " വള്ളാഹി "
നിന്റെ വീടിന്റ പിറകിൽ.

എനിക്ക് ഒന്നും മനസിലായില്ല
ഞാൻ അങ്ങനെ വീട്ടിലേക്ക് പോയി.

വീട്ടിലെത്തിയപ്പോൾ ഉമ്മ പറഞ്ഞു.
" നീ ചോറ് തിന്ന് പോയഉടനെ ആമതിൽ പൊളിഞ്ഞു വീണു. നിസ്ക്കാരപ്പായിലായിരുന്നു ഞാൻ. ഒരുവിളക്ക് എടുത്തു ഓടിവന്നു നോക്കുമ്പോൾ മദ്രസ്സയിൽ കിടന്നുറങ്ങിയ ഉസ്താദ് എന്തൊക്കൊയോ ചെല്ലി ഊതി കയ്യിലെ വെള്ളം എന്റെനേരെ ഒഴിച്ചു. അപ്പോൾ വിളക്ക് കെട്ടു ഞാൻ പുരയിലേക്ക് കയറി.

എനിക്ക് ചിരി അടക്കാനായില്ല. മതിൽ വീണ കാര്യം അതുവരെ ഉസ്താദ് അറിഞ്ഞിരുന്നില്ല.
ഞാൻ ഉസ്താദിന്റെ അടുത്തേക്ക് ഓടി.
ചിരിച്ചുശ്വാസം കിട്ടാതായ എൻ്റെ പുറത്ത് കൊട്ടി ഉസ്താദ് ചോദിച്ചു. 'എന്തേ '
ഈ ജിന്നിൽ എനിക്ക് വിശ്വാസമില്ല..
"കാരണം..?"
അത് ജിന്നല്ല ഇൻസാണ്.

ആ സംഭവം ഇടക്ക് ഞങ്ങൾ പറയും ചിരിക്കും.വല്ലാതെ കളിയാക്കുമ്പോൾ ഉസ്താദ് എന്നെ പേടിപ്പിക്കും മതിൽ പൊളിച്ചത് നീയാണ് എന്ന് ഞാൻ കമ്മറ്റിക്കരോട് പറയും എന്ന് പറഞ്ഞ്.കുറച്ചു കാലത്തിനുശേഷം കമ്മറ്റി മാറി. ഖത്തീബ് അബൂബക്കർ ഫൈസിപോയശേഷം അബൂബക്കർ ഉസ്താദും മദ്രസ്സവിട്ട് പോയി.
...................................

ഷക്കീർ ചെറുതുരുത്തി

അഭിപ്രായങ്ങളൊന്നുമില്ല: