നാളെ പെരുന്നാളാണ്,
പള്ളിയുടെ വാതിൽക്കലെ ചവിട്ടുപടിയിൽ പുറത്തേക്കുനോക്കി അയാളിരുന്നു.
പെരുന്നാളിന്റെ തിരക്കാണ് റോഡിൽ.
വാഹനങ്ങൾക്ക് നീങ്ങാൻ കഴിയാത്ത അത്ര തിരക്ക്.
ഇറച്ചിക്കടയിൽ ആളുകൾ കൂടിനിൽ ക്കുന്നു. തോരാത്ത മഴയത്തും മുന്നിലെ തുണിക്കടയിൽ സ്ത്രീകളും കുട്ടികളും തിങ്ങി നിൽക്കുന്നു. പുറത്തെ ആൾക്കൂട്ടത്തെ കണ്ട് ഒറ്റപ്പെട്ട് അയാളിരുന്നു .
പള്ളിക്ക് മുന്നിലും തൊ ട്ടടുത്തുമായി പുതിയ കടകൾ തുറക്കുന്നതും . കടകളുടെ ഉദ്ഘാടത്തിന് തങ്ങൾ മാരും നേതാക്കളുമെല്ലാം വന്നുപോകുന്നത് അയാൾകണ്ടുകൊണ്ടിരുന്നു.
പള്ളിയിൽ കുട്ടികൾ വന്നു. മഗ്‌രിബ് നമസ്ക്കത്തിനു ശേഷം അവർ പുറത്തിറങ്ങി.
" ഇക്കാന്റ കടയിൽ ബ്രാൻഡ് ഐറ്റംസ് ആണ് "
അതിൽ ഒരാൾ പറഞ്ഞു.
"വില കൂടുതലാ "
വേറെയൊരു പയ്യൻ ഇടപെട്ടു.
"1500രൂപയിൽ കുറഞ്ഞു എന്ത് ഷർട്ട് "
മറ്റൊരുപയ്യൻ കൂടെകൂടി.
അവരുടെ ചർച്ച അവസാനിച്ചപ്പോൾ, അവർ പുതിയതായി തുറന്ന ബ്രോസ്റ്റഡ് കടയിലേക്ക് നടന്നു.
പിന്നെ യുവാക്കൾ പുറത്തുവന്നു.
നാളെ പോകേണ്ട യാത്ര കളെകുറിച്ചും മഴയെ കുറിച്ചും അവർ കുറച്ചുനേരം തോരാതെ പറഞ്ഞു.
പിന്നെ പ്രായമായവരും പള്ളിയിൽ ബാക്കിയുണ്ടായിരുന്നവരും പുറത്ത് വന്നു. അവർ പെരുന്നാളിന്റെ വിഭവങ്ങളെകുറിച്ച് പറഞ്ഞു
"എല്ലാണ്ടാവും വീട്ടിൽ പക്ഷെ ഞമ്മക് എന്ത് കാര്യം, എല്ലാം നിയന്ത്രണത്തിലാണ്."
പിരിഞ്ഞുപോകവേ ഒരു മധ്യവയസൻ
പിറുപിറുത്തു.
യു പിലെ കാൺപൂറിൽ നാളെത്തന്നെയാണ് പെരുന്നാൾ. അയാൾ നാട്ടിൽ നിന്നുവന്നിട്ട് കൊല്ലം ഒന്നുകഴിഞ്ഞു. കേരളത്തിലെ ഉത്സവകാലത്ത് കളിപ്പാട്ടങ്ങളുമായ് വില്പനക്ക് വന്നതാണ്. സീസൺ രണ്ടു കഴിഞ്ഞു. കാര്യമായ സമ്പാദ്യം ഉണ്ടായില്ല. കുടലിൽ അൾസർ വന്നു ഓപ്പറേഷൻ ചെയ്തതിൽപിന്നെ കനപ്പെട്ടപണിയൊന്നും എടുക്കാൻ കഴിയാതെയായി. ഇപ്പോൾ പള്ളികൾക്ക് മുന്നിലിരിക്കും. ആരെങ്കിലും എന്തെങ്കിലും നൽകും. നാട്ടുകാര് ഇങ്ങനെ ഒട്ടനവധി പേരെ ദിനവും കാണുന്നുണ്ട്.
ഈ പെരുന്നാളുകഴിഞ്ഞു നാട്ടിലേക്ക് ഒന്ന് പോകാൻ അയാൾ ആഗ്രഹിച്ചു.
നാളെ
പള്ളിയിൽ ആളുകൾ വരും. തക്ബീറുകൾ മുഴക്കും. നമസ്ക്കാരശേഷം അവർ പരസ്പരം ആശ്ലേഷിക്കും. പിന്നെ പിരിഞ്ഞു പോകും.
അയാൾ പിന്നെ ഇനിയും നടന്നു തേഞ്ഞുതീരാത്ത കാല്പാദങ്ങൾ മണ്ണിലുറപ്പിച്ചു നടന്നകലും.
ഷക്കീർ ചെറുതുരുത്തി
2023 ജനുവരി 19, വ്യാഴാഴ്‌ച
നാളെ പെരുന്നാളാണ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ