ആ ആട്ടുകല്ലുകളിൽ ഒരുചരിത്രമുണ്ട് , പോയകാലത്തിന്റെ ചരിത്രം
ചെറുതുരുത്തി ഫെഡറൽ ബാങ്കിന്റെ ATM ലേക്ക് കയറുമ്പോൾ അഴിച്ചുവെച്ച പ്രതാപങ്ങളാൽ അരഞ്ഞുതേഞ്ഞ മൂന്ന് ആട്ടുകല്ലുകൾ ( അരിഅരക്കുന്ന വസ്തു ) ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത് കണ്ടിട്ടുണ്ടാവും. അത് ഒരുതലമുറയെ സ്വാദിഷ്ട്ടമായ ദോശകൊണ്ടും ഇഡലികൊണ്ടും ഊട്ടിയ ചെറുതുരുത്തിയിലെ രാമൻ നായരുടെ ദേവദാസ് ഹോട്ടലിലെ ആട്ടുകല്ലുകളാണ്.
ഇപ്പോൾ ഫെഡറൽ ബാങ്ക് നിലനിൽക്കുന്ന സ്ഥലത്താണ് മുൻപ് ഹോട്ടൽ നിലനിന്നിരുന്നത്. എന്റെ ചെറുപ്പത്തിൽ അതിൽ അരക്കുന്നതും അരക്കുന്നവരെയും കണ്ടിട്ടുണ്ട്. ഒരു കല്ലിനെ അരഞ്ഞുതേഞ്ഞു അന്നേ പുറത്താക്കിയിരുന്നു. ആ ആട്ടുകല്ലുകളിൽ
അരച്ച ഒരുപാട് ഭക്ഷണവും കഴിച്ചിട്ടുണ്ട്. വളരെകുറച്ച് ഹോട്ടലുകളെ അന്ന് ചെറുതുരുത്തിയിൽ ഉണ്ടായിരുന്നുള്ളു. ഇന്ന് ചെറുതുരുത്തി ഹോട്ടലുകളുടെ ഹബ്ബായിതീർന്നു.
കാലം മാറിയതോടെ ഹോട്ടലുകളിൽ ഗ്രൈന്ററുകൾ വന്നു. പിന്നീട് റെഡിമെയ്ഡ് മാവുകൾ ആസ്ഥാനം കീഴടക്കി. തലേദിവസം തന്നെ അരച്ചുവെക്കുന്നതും, കരന്റ്കട്ട് അടക്കമുള്ള പ്രശ്നങ്ങളും റെഡിമെയ്ഡ് മാവ് വന്നതോടെ തീർന്നു. ജോലിഭാരവും കുറഞ്ഞു.
ആ ഹോട്ടലിനുമുകളിൽ പല ട്യൂഷൻ സെന്ററുകളും ഉണ്ടായിരുന്നു. അക്ഷയ ട്യൂഷൻ സെന്റർ ആദ്യം അവിടെയായിരുന്നു
ആ കല്ലുകൾ കഥ പറയുന്നത് രാമൻ നായരുടേയും ചായക്കാരൻ ശങ്കുണ്ണി നായരുടേതും അതിൽ അരച്ചിരുന്ന വെട്ടുകാട്ടിൽ ഉണ്ണിയേട്ടന്റയും പുതുശേരിയിലെ രാജമ്മയുടയും പേരറിയാത്ത അമ്മമാരുടെതുമാണ്. ATM ൽ പോകുമ്പോഴേല്ലാം ആ ആട്ടുകല്ലിൽ ഇവരുടെ ആത്മാക്കളുള്ളത് പോലെ തോന്നും. അവരെല്ലാം മുകന്ദന്റെ മയ്യഴിപ്പുഴയുടെ തീരത്തെ വെള്ളിയാങ്കല്ലിലെ ആത്മാക്കളെ പോലെ നമ്മോടു സംസാരിക്കുന്നതായി തോന്നും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ