2025 ജൂൺ 15, ഞായറാഴ്‌ച

"മാണിക്ക കല്ലിനെ മറക്കില്ല ഞാന്നിന്നെ "


മാണിക്ക കല്ലിനെ....മറക്കില്ല ഞാൻ നിന്നെ...


ഇന്നലെ, ചെറുതുരുത്തി കോഴിമാംപറമ്പ് പൂരം. ആനയില്ലാതെ ഓർമ്മയുടെ ചരിത്രത്തിൽ ഇടം പിടിച്ചപ്പോഴും, ഇന്നും ഞാനാ കുറവനേയും കുറത്തിയേയും (പൊറാട്ട് നാടകം ) തിരയുകയാണ് .

എൻ്റെ ബാല്യത്തിൽ കണ്ട് കൊതിതീരാത്ത കലാരൂപം.
ചെറുതുരുത്തി മാർക്കറ്റിന് പിറകിലുള്ള രാമചന്ദ്രൻമാസ്റ്ററുടെ സഹോദരി ഭാമ ചേച്ചിയുടെ വീട്ടിലാണ് ആ കലാകാരൻമാർ വരുന്നതും മേക്കപ്പ് ഇടുന്നതും . വൈകീട്ട് അതെല്ലാം അഴിച്ച് വെക്കുന്നതും.
അന്നാണ് ഗോറില്ല സിങ്ക് വൈറ്റ് കാണുന്നത്. പിന്നീട് ഞാനത് കർട്ടനിൽ എഴുതാൻ ഉപയോഗിച്ചിട്ടുണ്ട് .
 പൂരത്തിന് ഒരു നാല് അഞ്ച് ദിവസം മുമ്പേ അവർ എത്തും . പിന്നീട് ആ വരവകുറഞ്ഞ് കുറഞ്ഞ് പൂര ദിവസം മാത്രമായി .
 അവർ വന്നാൽ.  അവരുടെ പിറകെ പിന്നെ ഒരു യാത്രയാണ്. ആ ചെണ്ടയുടെ താളത്തിൽ മുഴുകി പാട്ടിൽ ലയിച്ച്. അന്ന് ആറേഴ് കലാകാരൻമാരാണ്  ട്രൂപ്പിൽ ഉണ്ടാവുക. അതിനാൽ നായാടികളുടെ കോൽകളി പോലെ എല്ലാ വീടുകളിലും കളിപ്പിക്കില്ല. അത്യാവശ്യം സാമ്പത്തികവും താൽപര്യവുമുള്ള വീടുകളിലെ പൊറാട്ട് നാടകം കളിപ്പിച്ചിരുന്നുവൊള്ളു.
 ആ ഗ്രൂപ്പിന്ന് ചുരുങ്ങിയത് അന്ന് ഒരുവീട്ടിൽനിന്ന്  25 രുപയെങ്കിലും കിട്ടിയിരുന്നു .പിന്നീട് അവർക്ക് ഈ കാലാരൂപംകൊണ്ട് ജീവിതം സാധ്യമല്ലെന്ന് വന്നു.
 വാർക്കപണിക്കാരായിരുന്നു. അതിലെ ചില കലാകാരൻമാർ. പ്രത്യേഗിച്ച് കറുത്തു പൊക്കത്തിലുള്ള പെൺവേഷം കെട്ടുന്നയാൾ . പാലക്കാട്ട് നിന്ന് വന്നിരുന്ന ഈ കലാകാരൻമാർ പാണ സമുദായ അംഗങ്ങളായിരുന്നു.
 അവരുടെ ചുവടുകൾ മനോഹരമാണ്. പൂരപ്പറമ്പിൽ വെച്ച് നഷ്ടപ്പെട്ട ഭാര്യയെ തിരിച്ച് കിട്ടുന്നതാണ് കഥാഇതിവൃത്തം . ആ സന്ദർഭത്തിൽ പാടുന്ന പാട്ടും സംഭാഷാണവും ആരേയും ആസ്വദിപ്പിക്കും
 എല്ലാ നാടൻ കലകളെപോലെ അതും അടിയാൻമാരുടെ പ്രതിഷേധം തന്നെയായിരുന്നു. കാരണം കാണാതെയായവൾ വല്ല തമ്പുരാൻമാരുടെ കൂടെ പോയോ എന്ന സംശയം തന്നെയാണ് പാട്ടിലും പറച്ചിലിലും അവർ ഉയർത്തുന്നത്..
 ഇപ്പോൾ അവർ വരാതെയായി . ഇന്നലെ ആനപ്പുരം കാണാൻ കഴിയാതെവന്നെങ്കിലും. ഞാനിപ്പോഴും മിസ്സ് ചെയ്യുന്നത് ആ "മണിക്ക കല്ലിനെയാണ് "

അഭിപ്രായങ്ങളൊന്നുമില്ല: